Kerala
തിരുവനന്തപുരം: പൊതുഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതത്വവും അവകാശവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ റിസർജ് – സേഫ് വിമൺ, സേഫ് കേരള' എന്ന പേരിൽ നടത്തിയ വനിതാ സംഗമവും രാത്രിനടത്തവും മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം എംജി റോഡിൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ ആയുർവേദ കോളജ് വരെയായിരുന്നു രാത്രിനടത്തം. സ്ത്രീകളുടെ ഈ ഒത്തുചേരൽ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് ഏത് സമയവും ഭയമില്ലാതെ സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തിൽ ഒരുക്കി, അതൊരു മാതൃകയാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സാമൂഹിക-സാമ്പത്തിക വികസനത്തിലും സ്ത്രീകൾക്ക് തുല്യ പങ്കാളിത്തമുണ്ടെന്ന സന്ദേശവും ഈ സംഗമം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന ഫ്രീഡം വാക്കിൽ സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രിയും വനിതകൾക്കൊപ്പം നടന്നു. പരിപാടിയുടെ ഭാഗമായി വനിതകൾ അവതരിപ്പിച്ച കളരിപ്പയറ്റടക്കമുള്ള പ്രകടനങ്ങൾ മുഖ്യമന്ത്രി വീക്ഷിച്ചു.
കൂട്ടായ്മയിൽ മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ. തുളസി, തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Sports
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു. 20ന് ആരംഭിക്കുന്ന സീസണിന് മുന്നോടിയായുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ടീം.
കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് ടീം പരിശീലനം ആരംഭിച്ചിരിക്കുന്നത്. താരങ്ങളുടെ ശാരീരികക്ഷമത, മത്സരസജ്ജത, ടീം കോമ്പിനേഷൻ, തന്ത്രപരമായ തയാറെടുപ്പുകൾ എന്നിവയ്ക്കാണ് ക്യാമ്പിൽ പ്രധാന പരിഗണന. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം മികച്ച യുവതാരങ്ങളെയും ഉൾപ്പെടുത്തി സന്തുലിതമായ ടീമിനെയാണ് ബ്ലൂ ടൈഗേഴ്സ് ഒരുക്കിയിരിക്കുന്നത്.
സാലി സാംസൺ ക്യാപ്റ്റനായും ബേസിൽ തമ്പി വൈസ് ക്യാപ്റ്റനുമാണ്. ഹെഡ് കോച്ച് റൈഫി വിൻസെൻ ഗോമസിന്റെ നേതൃത്വത്തിലാണ് സീസൺ മൂന്നിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ടീമംഗങ്ങൾക്ക് ഒരുമിച്ച് കൂടുതൽ സമയം ചെലവഴിച്ച് മികച്ച ടീം കോമ്പിനേഷൻ രൂപപ്പെടുത്തുന്നതിന് തിരുവനന്തപുരം ക്യാമ്പ് നിർണായകമാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വധശ്രമക്കേസ് പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാർക്ക് നേരെ ആക്രമണം. തിരുവനന്തപുരം പൂങ്കുളത്ത് നടന്ന സംഭവത്തിൽ തിരുവല്ലം ശാന്തിപുരം സ്വദേശികളായ യദു (24), സഹോദരൻ അനന്തു (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ആക്രമണത്തിൽ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സിപിഒമാരായ രാകേഷ്, വിനയകുമാർ എന്നിവരുടെ മൂക്കിന് പരിക്കേറ്റിരുന്നു. കഴിഞ്ഞ നാലിന് വെങ്ങാനൂർ സ്വദേശി വിഷ്ണുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
പൂങ്കുളം ജംഗ്ഷനിൽ നിന്ന് തൃശൂരിലേക്ക് കടക്കാൻ ബൈക്കിലെത്തിയപ്പോഴാണ് പ്രത്യേക പോലീസ് സംഘം ഇവരെ തടഞ്ഞത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വിനയകുമാറിന് നേരെയാണ് ആദ്യ ആക്രമണം ഉണ്ടായത്.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സിപിഒ റെജിൻ നാട്ടുകാരുടെ സഹായത്തോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എന്നാൽ ജീപ്പിൽ കയറ്റിയപ്പോഴും ഇവർ ആക്രമണം തുടർന്നു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കീഴ്പെടുത്തിയത്.
പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. മേയർ വി.വി. രാജേഷാണ് കൗൺസിൽ അവധി അപേക്ഷ അംഗീകരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.
മേയറുടെ കാസ്റ്റിംഗ് വോട്ടും പൗണ്ട് കടവ് വാർഡ് സ്വതന്ത്ര കൗൺസിലർ സുധീഷിന്റെ വോട്ടും ഉൾപ്പെടെ ആകെ 51 വോട്ടുകൾക്കാണ് സുഗതന്റെ അവധി അപേക്ഷ കൗൺസിൽ പാസാക്കിയത്. ഇതിനെത്തുടർന്ന് സുഗതനെ ആറുമാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി സമർപ്പിച്ചിരുന്നു. ഈ അപേക്ഷയ്ക്ക് ആഭ്യന്തരവകുപ്പ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് മേയർ തുടർനടപടികൾ വിശദീകരിച്ചത്.
സുഗതന്റെ അവധി അപേക്ഷ കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചാൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതെ സുരക്ഷിതമാക്കാം. കഴിഞ്ഞ രണ്ടിന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് മേയർ വി.വി. രാജേഷ് കൗൺസിൽ യോഗത്തിൽ വായിച്ചു.
എന്നാൽ ഭരണപക്ഷത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് കൗൺസിൽ പിരിയുകയായിരുന്നു.
District News
തിരുവനന്തപുരം: വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി. മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയോളം വിസ്തൃതിയുള്ള പുതിയ ഷോപ്പിൽ വിപുലമായ ഉൽപ്പന്ന ശേഖരം, നൂതന ഡിജിറ്റൽ സൗകര്യങ്ങൾ, ആകർഷകമായ പ്രത്യേക ഓഫറുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ എഐ അധിഷ്ഠിത കസ്റ്റമർ സർവീസ് റോബോട്ടാണ് ഈ ഷോപ്പിന്റെ പ്രധാന ആകർഷണം. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, നിലവിലുള്ള ഓഫറുകൾ, ഷോപ്പിംഗ് മാർഗനിർദേശങ്ങൾ എന്നിവ റോബോട്ട് യാത്രക്കാർക്ക് നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് 500, 1,000 രൂപ മൂല്യമുള്ള പ്രത്യേക ഡിജിറ്റൽ ഗിഫ്റ്റ് വൗച്ചറുകളും റോബോട്ട് വിതരണം ചെയ്യുന്നുണ്ട്.
കേരളത്തിലെ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ രംഗത്ത് ആദ്യമായി, ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടുന്ന പ്രത്യേക സൂപ്പർമാർട്ട് വിഭാഗവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. യാത്രാ ആവശ്യങ്ങൾക്കും ദൈനംദിന ഉപയോഗത്തിനുമുള്ള ഉൽപ്പന്നങ്ങൾ ഒരേ സ്ഥലത്ത് നിന്ന് വാങ്ങാൻ ഇതിലൂടെ സാധിക്കും. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പ്രീമിയം ഉൽപ്പന്നങ്ങൾക്ക് പുറമെ ഫാഷൻ ബാഗുകൾ, സൺഗ്ലാസുകൾ, വാച്ചുകൾ തുടങ്ങിയ പുതിയ ലൈഫ്സ്റ്റൈൽ വിഭാഗങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലോകോത്തര നിലവാരമുള്ള റീട്ടെയിൽ സേവനങ്ങളിലൂടെയും ഡിജിറ്റൽ നവീകരണത്തിലൂടെയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനാണ് വിമാനത്താവള അഥോറിറ്റി ലക്ഷ്യമിടുന്നത്. കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ പുത്തൻ സംവിധാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തെ രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര പ്രവേശന കവാടങ്ങളിലൊന്നായി മാറ്റാൻ സഹായിക്കുമെന്ന് വിമാനത്താവള വക്താവ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങ് കുഞ്ഞ് ജനിച്ചു. നീലഗിരി ലങ്കൂർ ഇനത്തിൽപ്പെട്ട 15 വയസുകാരിയായ രഞ്ജിനി എന്ന പെൺകുരങ്ങാണ് കുഞ്ഞിന് ജന്മം നൽകിയത്. 18 വയസുകാരനായ രാജീവാണ് അച്ഛൻ.
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ അപൂർവ ജീവിവർഗമാണ് കരിങ്കുരങ്ങുകൾ. അക്രമാരികളായ ഇവ ഇണചേരുന്നത് വളരെ അപൂർവമായതിനാൽ മൃഗശാലകളിൽ ഇവയുടെ പ്രജനനം ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് അധികൃതർ പറഞ്ഞു. എന്നാൽ കൃത്യമായ പരിചരണവും അനുകൂലമായ അന്തരീക്ഷവും ഒരുക്കിയതിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിക്കാനായത്.
2013-ൽ വനംവകുപ്പിന്റെ കോടനാടുള്ള അനിമൽ റെസ്ക്യൂ സെന്ററിൽ നിന്നാണ് രാജീവിനെയും രഞ്ജിനിയെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്നത്. തൊട്ടടുത്ത വർഷം ഇവയ്ക്ക് സോന എന്ന് പേരുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. അതിനുശേഷമുള്ള നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ മൃഗശാലയിൽ വീണ്ടും ഒരു കരിങ്കുരങ്ങ് കുഞ്ഞ് ജനിക്കുന്നത്.
District News
പോത്തൻകോട്: തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി ആവിഷ്കരിച്ച അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പോത്തൻകോട് പഞ്ചായത്തിൽ പ്രഖ്യാപനത്തിലൊതുങ്ങി.
പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപനം ഉണ്ടായതല്ലാതെ പദ്ധതി എങ്ങുമെത്തിയില്ല. സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് കാരണമെന്നാണ് ഭരണസമിതിയുടെ വാദം. വന്ധ്യംകരണം നിലച്ചതോടെ തെരുവു നായ്ക്കളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. അടിസ്ഥാ സൗകര്യങ്ങളുടെ കുറവ്, ഫണ്ട് വകയിരുത്തുന്നതിലെ വീഴ്ച എന്നിവ കാരണം സമീപത്തെ തദ്ദേശസ്ഥാപനങ്ങളിലും തെരുവുനായ വന്ധ്യംകരണ പദ്ധതി നിലച്ചിരിക്കുകയാണ്. എബിസി പദ്ധതിക്കായി പല സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തുന്നില്ല.
അനധികൃതമായി ശേഖരിക്കുന്ന ഇറച്ചി മാലിന്യം കൂട്ടത്തോടെ പൊതുസ്ഥലങ്ങളിൽ തള്ളുന്നതു പതിവായതിനാൽ നായ്ക്കൾക്കു ഭക്ഷണത്തിനു കുറവില്ല. ഇവ കൂടാതെ സന്നദ്ധ പ്രവർത്തകരും കൃത്യമായി എല്ലാ ദിവസവും ഇവയ്ക്കു ഭക്ഷണമെത്തിക്കുന്നുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി പഞ്ചായത്ത് പ്രഖ്യാപിച്ച നടപടികളെല്ലാം പാളിയതോടെ ജംഗ്ഷൻ കൈയടക്കിയിരിക്കുകയാണു തെരുവു നായ്ക്കൾ.
പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിനു പുറമേ തെരുവുനായ ശല്യം കുറയ്ക്കുന്നതിനു കൂടുതൽ നടപടികൾ പ്രഖ്യാപിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ആശുപത്രികൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, തിരക്കുള്ള മറ്റു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തെരുവു നായ്ക്കൾക്കു ഭക്ഷണം നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പായില്ല.
തെരുവു നായ്ക്കളുടെ കുട്ടികളെ ദത്തെടുക്കാൻ അഡോപ്ഷൻ ക്യാംപ് പോലുള്ളവ സംഘടിപ്പിച്ചും തെരുവുനായശല്യം കുറയ്ക്കാനാകും. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ നാടൻ നായക്കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സംവിധാനമാണ് ഇതുവഴി ഒരുക്കാനാകുക. വന്ധ്യംകരണ ശസ്ത്രക്രിയ കൊണ്ടുമാത്രം തെരുവുനായ ശല്യം ഇല്ലാതാക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞു കോർപറേഷനിൽ അടക്കം ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
District News
കോൺക്രീറ്റ് പാളികൾ ഇളകിയ നിലയിൽ
മലയിൻകീഴ്: നാലാംകല്ല് റോഡ് അപകട നിലയിൽ. കോൺക്രീറ്റ് സ്ലാബ് പൊളിഞ്ഞിളകി, ഉള്ളിലെ ദ്രവിച്ച കമ്പികൾ പുറത്തു കാണുന്ന സ്ഥിതി. അടിത്തറയും അരികുകളിലെ കരിങ്കൽ ഭിത്തിയും തകർന്നിട്ടുണ്ട്. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന മലയിൻകീഴ് - പാപ്പനംകോട് റോഡിലെ വിളവൂർക്കൽ നാലാംകല്ല് ജംഗ്ഷനിലെ പാലത്തിന്റെ അവസ്ഥയാണിത്.
തോടിനു കുറുകെ 1960-ൽ നിർമിച്ചതായി കണക്കാക്കുന്ന പാലം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്. തോടിന്റെ ഇരുകരകളിലും നടുവിലും കരിങ്കല്ലുകെട്ടി ഉയർത്തിയ ശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബും കരിങ്കല്ലു പാളികളും നിരത്തിയാണു പാലം നിർമിച്ചിരിക്കുന്നത്. റോഡ് ഉയർന്നതോടെ കൈവരിയും നഷ്ടമായി. കാലപ്പഴക്കംമൂലം കരിങ്കൽക്കെട്ട് തകർന്ന ഭാഗങ്ങളിൽ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ചെറിയ മഴയിൽ പോലും തോടു നിറഞ്ഞൊഴുകും.
അപ്പോഴത്തെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കും ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ നിരന്തര സഞ്ചാരവും അതിജീവിച്ച് ഇനി എത്ര നാൾ പാലം മുന്നോട്ടു പോകുമെന്നു കണ്ടറിയണം.
കഴിഞ്ഞ ദിവസം തൊഴിലുറപ്പു തൊഴിലാളികൾ തോടു വൃത്തിയാക്കിയപ്പോഴാണു പാലത്തിന്റെ അപകടാവസ്ഥ നാട്ടുകാർ ശ്രദ്ധിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ഡാമിലേക്കു പോകാൻ നഗരത്തിൽനിന്നും എത്തുന്നവർ ഈ വഴിയാണ് ഏറെയും ആശ്രയിക്കുന്നത്.
കാട്ടാക്കട, ആര്യനാട് തുടങ്ങിയ മലയോര മേഖലകളെയും മലയിൻകീഴ്, വിളവൂർക്കൽ ഗ്രാമങ്ങളെയും നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് ഈ പാലം. ഇത് അടിയന്തരമായി പുനർനിർമി ക്കണമെന്ന് എം.ആർ. ബൈജു എംഎൽഎയുടെയും പൊതുമരാമത്തുവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
District News
പാറശാല: ദേശീയപാതയിൽ പാറശാലയ്ക്കുസമീപം ഇഞ്ചിവിളയിൽ ചരക്കുവാഹനം വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം.
നെടുമങ്ങാടുനിന്നു പാടന്തലുമൂട്ടിൽ ലോഡ് എടുക്കാൻവന്ന വാഹനമാണ് ഇടിച്ചു മറിഞ്ഞത്. 11 കെവി വൈദ്യുതി കടന്നുപോകുന്ന തൂണിലാണ് ഇടിച്ചതെങ്കിലും ആളപായമുണ്ടായില്ല. സമീപത്തുണ്ടായിരുന്ന രണ്ടു വാഹനങ്ങൾക്ക് കേടുപറ്റിയിട്ടുണ്ട്.
District News
പാറശാല: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അഭ്യര്‍ഥിച്ചു തീരജ്വാല കോസ്റ്റല്‍ കമ്മ്യൂണിറ്റീസ് ചാരിറ്റബിള്‍ ട്രസ്റ്റ് നേതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനങ്ങള്‍ നല്കി.
ലാറ്റിന്‍ കാത്തലിക് സംവരണ കാര്യത്തില്‍ 1947 നുമുമ്പ് ലത്തീന്‍ കത്തോലിക്കരായിരുന്നവര് എന്ന വ്യവസ്ഥ റദ്ദുചെയ്തു, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മുന്‍ സര്‍ക്കാരിറക്കിയ ഉത്തരവ് പിന്വലിക്കണമെന്നുംനാ ലുശതമാനം സംവരണം അര്‍ഹരായ ലത്തീന്‍ കത്തോലിക്ക മുക്കുവര്‍ക്കും അഞ്ഞൂറ്റിക്കാര്ക്കും മാത്രമായി നിലനിര്‍ത്തണമെന്നും നിവേദന ത്തിൽ ആവശ്യപ്പെട്ടു.
ബാലരാമപുരം -വിഴിഞ്ഞം തുരങ്കപാതയില്‍ മുക്കോല മുതല്‍ തുറമുഖം വരെയുള്ള ഒന്നര കിലോമീറ്ററുള്ള ഓപ്പണ്‍ റെയില്‍പാത, പഴയ അലൈന്‍മെന്റനുസരിച്ച് വയല്‍വാരം വഴി പുനഃക്രമീകരിക്കണമെന്നും തീരജ്വാല നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു. ആവശ്യങ്ങള്‍ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.
ചെയര്മാന് അഡോള്‍ഫ് ജറോം, ജനറല്‍ സെക്രട്ടറി ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, വൈസ് ചെയര്മാന്മാരായ ജെയിംസ് റോക്കി, എം. ലീല,അഡ്വ. ലെഡ്ഗര്ബാവ, ജോയിന്റ് സെക്രട്ടറിമാരായ ദേവപ്രസാദ് ജോണ്‍, ഹെന്‍ട്രി വിന്‍സന്റ്, എം. ടീന, എക്സിക്യൂട്ടീവ് അംഗങ്ങളായ പെട്രീഷ്യ ജോസഫ്, ജോണ്‍ ബോസ്കോ ഡിക്രൂസ്, ലെജിതാള്, വില്യം ലാന്‍സി, ആന്‍ഡ്രു എഡിസണ്, തങ്കച്ചന് എം. ഡിക്രൂസ്, ആന്റണി ഗൊണ്‍സാല്‍വസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
District News
ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയം പരാധീനതകളിലേക്ക് നീങ്ങുന്നു. എല്ലാ നിലയിലും ശ്രീപാദം സ്റ്റേഡിയം നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയത്തിനടുത്തുള്ള വാട്ടർ അഥോറിറ്റിയുടെ മാലിന്യം മുഴുവനും സ്റ്റേഡിയത്തിൽ ഒഴുകിയെത്തുകയാണ്.
അറ്റകുറ്റപ്പണികൾ നടത്താത്തതുകൊണ്ട് സ്റ്റേഡിയത്തിലെ ഫുട്ബോൾ ടർഫും നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്റ്റേഡിയത്തിലെ പിറ്റ് സംരക്ഷിക്കാനും നടപടിയില്ലാത്ത സ്ഥിതിയാണ്. സ്റ്റേഡിയത്തിലെ ഫുട്ബോൾ പോസ്റ്റുകളും നെറ്റുകളും കാണാനേയില്ല. സ്റ്റേഡിയവുമായി ബന്ധപ്പെട്ട കായിക മേഖലയിലെ കുട്ടികൾക്കുള്ള ഹോസ്റ്റലും അറ്റകുറ്റപ്പണികൾ നടത്താതെ നാശത്തിന്റെ വക്കിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.
ഹോസ്റ്റലിൽ കുടിവെള്ള ദൗർലഭ്യവും നേരിടുന്നുണ്ട്. വെള്ളം ലഭിച്ചുകൊണ്ടിരുന്ന ഇവിടുത്തെ കിണർ ശുദ്ധീകരിക്കാതെയിട്ടിരിക്കുകയാണ്. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് മെനു അനുസരിച്ചുള്ള ഭക്ഷണം നിന്നിട്ടും മാസങ്ങളായി.
സ്റ്റേഡിയത്തിന്റെ ഭാഗമായ ഇൻഡോർ സ്റ്റേഡിയത്തി വലിയ ചോർച്ചയാണ് അനുഭവപ്പെടുന്നത്. സ്റ്റേഡിയം ജിംനേഷ്യത്തിലെ എസി പ്രവർത്തിത്തതിനാൽ അടച്ചുകെട്ടിയ മുറിക്കുള്ളിൽ കായിക പരിശീലനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റേഡിയത്തിലെ കോച്ചുമാർക്ക് നാലുമാസത്തെ ശന്പളം കുടിശികയുണ്ട്.
സെക്യൂരിറ്റി ജീവനക്കാർക്കും സ്വീപ്പർമാർക്കും മെസ് ജീവനക്കാർക്കുമെല്ലാം വലിയ ശമ്പളക്കുടിശികയുണ്ട്. സർക്കാർ സ്റ്റേഡിയത്തിനും ഹോസ്റ്റലിനും മറ്റും മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കാത്ത സ്ഥിതിയാണുണ്ടായിട്ടുള്ളത്. അന്തർദേശീയ നിലവാരത്തിലുള്ള ഈ ഫുട്ബോൾ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ ഉൾപ്പെടെ ഒന്നിനു പിറകെ ഒന്നായി നശിക്കുകയാണ്.
District News
തിരുവനന്തപുരം: അത്ഭുതകര മായ കഴിവുകളുള്ള ഗായികയായിരുന്നു എസ്. ജാനകി യെന്നു ചലച്ചിത്ര സംവിധായകൻ രാജസേനൻ. പ്രേംനസീർ സുഹൃത് സമിതിയും യശോദ ശബ്ദതരംഗവും സംഘടിപ്പിച്ച എസ്. ജാനകി അനുസ്മരണം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.
തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിലായിരുന്നു ചടങ്ങ്. ഏത് സ്വരവും നാദവും അനായാസമായി വഴങ്ങിയ പ്രതിഭാധനയായ ഗായികയായിരുന്നു എസ്. ജാനകി. കർണാടക സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെയാണ് എസ്. ജാനകി കർണാടക ശൈലിയിലുള്ള ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു ഗാനങ്ങൾ പാടിയത്.
കർണാടക ശൈലിയിലുള്ള ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു ഗാനങ്ങൾ പാടിയത്. കർണാടക സംഗീത അഭ്യസനത്തിനു ഒരു ഗുരുവിന്റെ അടുത്തു പോയിരുന്നുവെങ്കിലും ജാനകിയുടെ നാദം നാഗസ്വരത്തിനു തുല്യമാണെന്നും ജാനകി സംഗീതം പഠിക്കണ്ട ആവശ്യമില്ലെന്നുമാണ് ഗുരു പറഞ്ഞത്.
മലയാള ഭാഷയോടു തീരെ സാമ്യമില്ലാത്ത തെലുങ്ക് ഭാഷയാണ് എസ്. ജാനകിയുടെ മാതൃഭാഷ. എന്നാൽ ഉച്ചാരണത്തിൽ ഒരു ചെറിയ പിഴവ് പോലുമില്ലാതെയാണ് മലയാള ഗാനങ്ങൾ ജാനകി അമ്മ പാടിയതതെന്നും രാജസേനൻ പറഞ്ഞു.
താൻ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന സിനിമയ്ക്കു വേണ്ടി എസ്. ജാനകിയെയും യോശുദാസിനെയും കൊണ്ട് വീണ്ടും "അകലെ അകലെ നീലാകാശം...' പാടി റെക്കോർഡ് ചെയ്ത അനുഭവങ്ങളും രാജസേനൻ പങ്കുവച്ചു.
സബീർ തിരുമല, അജയ് തുണ്ടത്തിൽ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രേം സിംഗേഴ്സ് ജാനകിയമ്മ ഗാന സന്ധ്യയും നടന്നു.
District News
മലയിൻകീഴ്: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ശ്രീകാര്യം കട്ടേല സ്വദേശിനി കാവ്യയുടെ മരണത്തെ തുടർന്നാണു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. മലയിൻകീഴ് പോലീസ് കാവ്യയുടെ മാതാവിന്റെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പങ്ക് അന്വേഷിക്കണമെന്നും കുടുംബം പരാതി നൽകിയിരുന്നു.
ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ഭർതൃവീട്ടുകാർ നിരന്തരം തുടർന്നിരുന്നുവെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മലയിന്‍കീഴിലെ വീട്ടിൽ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കാവ്യയെ കണ്ടെത്തിയെന്നാണു ഭര്‍ത്താവ് വിഷ്ണുവിന്റെയും ബന്ധുക്കളുടെയും മൊഴി. കാവ്യയെ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എട്ടു വര്‍ഷം മുന്‍പാണു കാവ്യയും വിഷ്ണുവും പ്രണയിച്ചു വിവാഹിതരായത്. നിസാര കാരണങ്ങള്‍ പറഞ്ഞു വിഷ്ണുവിന്റെ മാതാവ് നിരന്തരം കാവ്യയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. വൈകുന്നേരമാണ് കാവ്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെങ്കിലും ഏറെ വൈകിയാണു വീട്ടുകാരെ അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
District News
നെയ്യാർഡാം: നെയ്യാർഡാം ഓണം വാരാഘോഷം ഓഗസ്റ്റ് 22 മുതൽ 30 വരെ നടക്കും. ഇതിന്റെ ഭാഗമായി സംഘാടക സമിതി യോഗം നടന്നു. ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കള്ളിക്കാട് പഞ്ചായത്തും ഡിടിപിസി യും സംയുക്തമായി നെയ്യാർ ഡാമിൽ സംഘടിപ്പിക്കുന്ന വാരാഘോഷത്തിന്റെ സംഘാടക സമിതി യോഗം നെയ്യാർ ഡാം റിസോർട് ഹാളിലാണു ചേർന്നത്. സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ, നെയ്യാർ ഡാം അസിസ്റ്റന്റ് എൻജിനീയർ എം.എസ്. സിദ്ദിഖ്, ഡിടിപിസി സെക്രട്ടറി സതീഷ് മിരാണ്ട, ജില്ലാ പഞ്ചായത്ത് മെമ്പർ ഗോപു നെയ്യാർ, നെയ്യാർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ സർക്കാർ വകുപ്പ് മേധാവികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, സാംസ്കാരിക സമിതി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ എന്നിവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കുകയും ഓണം നടത്തിപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
കൂടാതെ നെയ്യാർ ഡാമിൽ പുതുതായി എടിഎം കൗണ്ടർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.ഗതാഗത കുരുക്കു പരിഹരിക്കുന്നതിനായി പ്രത്യേകം പാർക്കിംഗ് ഗ്രൗണ്ട് സജ്ജീകരിച്ചു വൺവേ സംവിധാനം ഏർപ്പെടുത്തി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനിച്ചു.
വാരാഘോഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഹരീന്ദ്രൻ എംഎൽഎ ചെയർമാനും സുരേഷ് ജനറൽ കൺവീനറു മായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. വൈദ്യുത ദീപാലങ്കാരങ്ങൾ,അമ്യൂസ്മെന്റ് പാർക്ക്, വി.ആർ. ഗെയിംസ്, സ്റ്റേജ് ഷോ, വിവിധ കലാ പരിപാടികൾ എന്നിവ ഉണ്ടാകും. ഓഗസ്റ്റ് 24നു വൈകുന്നേരം ഉദ്ഘാടനം നടക്കും. 29 നു ഫ്ലോട്ടുകളുടെ അകമ്പടിയോടെ വിവിധ കലാരൂപങ്ങളുടെ വർണ കാഴ്ചകളുമായി കള്ളിക്കാടു നിന്നും തുടങ്ങുന്ന ഘോഷയാത്ര നെയ്യാർ ഡാമിൽ സമാപിക്കും.
District News
കഴക്കൂട്ടം: കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ലുലുമാളിനു സമീപം ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കത്തിനശിച്ചു. ഇരുവരും സ്കൂട്ടർ നിർത്തി ദൂരേക്ക് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. പള്ളിത്തുറ സെന്റ് പിറ്റേഴ്സ് ലെയിൻ ഹൗസ് നമ്പർ 205-ൽ താമസിക്കുന്ന നിർമല (55), ജോയി പെരേര (60) എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണു കത്തി നശിച്ചത്. ഇന്നലെ രാവിലെ 9.45 നായിരുന്നു സംഭവം.
കഴക്കുട്ടത്തുനിന്നും ചാക്ക ഭാഗത്തേക്കു പോയ സ്കൂട്ടറാണു കത്തിയത്. ഓട്ടത്തിനിടയിൽ സ്കൂട്ടറിൽ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. അപകടത്തെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഓഫീസർമാരായ സജി എസ്. നായർ, സജുകുമാർ, പൊൻരാജ്, ഡ്രൈവർ എസ്. അരുൺകുമാർ എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘമെത്തി തീ കെടുത്തി. സ്കൂട്ടർ പൂർണമായി കത്തിനശിച്ചു.
District News
നെയ്യാറ്റിന്‍കര: നഗരസഭ പരിധിയിലെ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) യൂണിറ്റുകളില്‍ നിന്നും യഥാസമയം മാലിന്യം നീക്കം ചെയ്യുന്നില്ലെന്ന് ആക്ഷേപം.
നെയ്യാറ്റിന്‍കര നഗരസഭയിലെ 46 വാര്‍ഡുകളിലായി 90 എംസിഎഫുകളാണ് നിലവിലുള്ളത്.
വീടുകളില്‍നിന്നും മറ്റും ഹരിതകര്‍മസേന ശേഖരിക്കുന്ന വിവിധയിനം മാലിന്യങ്ങള്‍ അതാത് വാര്‍ഡുകളിലെ എംസിഎഫുകളില്‍ ആദ്യം എത്തിക്കും. ഇവ വലിയ ചാക്കുകളിലാക്കി അടുക്കി വയ്ക്കും. പിന്നീട് ഈ മാലിന്യശേഖരം നഗരസഭ പരിധിയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍ആര്‍എഫ്) യൂണിറ്റുകളിലെത്തിക്കുകയാണ് ചെയ്യുന്നത്.
ആര്‍ആര്‍എഫിന്റെ പ്രവര്‍ത്തനം മികവോടെ നടക്കുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിലും എംസിഎഫുകളില്‍ നിന്നും മാലിന്യനീക്കം നടക്കുന്നതില്‍ വല്ലാതെ കാലതാമസം നേരിടുന്നുണ്ട്. വഴിയോരത്തെ പല എംസിഎഫുകളിലും പരിസരത്തും ഭക്ഷണാവശിഷ്ടങ്ങളും മറ്റും പ്ലാസ്റ്റിക് കിറ്റുകളാക്കി വലിച്ചെറിഞ്ഞിരിക്കുന്നതും കാണാനാകും.
തെരുവു നായകള്‍ കടിച്ചും കാക്കകള്‍ കൊത്തിയുമൊക്കെ ഇവ പാതയോരത്ത് ചിതറികിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നഗരസഭ ആരോഗ്യവിഭാഗം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
District News
മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയിൽ
ആറ്റിങ്ങൽ: മിന്നൽ ഫൈസലിന്റെ മരണം കൊലപാതകം, പ്രതി പിടിയിൽ. കല്ലമ്പലം നാവായിക്കുളം സബീന മൻസിലിൽ അൻസിൽ (26) ആണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതി മുട്ടപ്പലം പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസലിന്റെ (45) മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്നു വ്യക്തമായത്.
പത്തു ദിവസം പഴക്കംചെന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്നത് ജൂൺ 20 നായിരുന്നു. മൃതദേഹം കണ്ടെത്തിയത് ജൂലൈ ഒന്നിനും. തലക്കേറ്റ വെട്ടാണ് മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. അഞ്ചു പോലീസ് സ്റ്റേഷനുകളിലായി മോഷണം, വധശ്രമം, ലഹരി വില്പന തുടങ്ങി 26 കേസുകളിലെ പ്രതിയായ ഫൈസലിന്റെ പേരിൽ കാപ്പ കേസും നില വിലുണ്ട്.
മോഷണമുതൽ പങ്കിടുന്നതിനെച്ചൊല്ലി മദ്യലഹരിയിലുണ്ടായ തർക്കമാണു കൊലപാതകത്തിനു കാരണമായത്. തെളിവുകൾ ഇല്ലാതിരുന്ന സംഭവത്തിൽ റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം.
ഭക്ഷണം കൊണ്ടുനൽകിയ ഓട്ടോറിക്ഷാ ഡ്രൈവറിൽനിന്നു ലഭിച്ച വിവരത്തിൽ തുടങ്ങി നാട്ടിലെ മൊത്തം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണു തെളിവെടുത്തത്. പ്രതിയുടെ രൂപം കിട്ടിയിട്ടും ആളിനെ കണ്ടെത്താൻ പ്രയാസപ്പെട്ടു. അൻസിൽ ഫോൺ ഉപയോഗിക്കാത്തത് പോലീസിനു കൂടുതൽ പ്രയാസം സൃഷ്ടിച്ചു. ആറ്റിങ്ങൽ നഗരത്തിലെ സിസിടിവിയിൽ ബാറിലേക്കു പ്രതിയും മറ്റൊരു യുവാവും പോകുന്നതു കണ്ടിരുന്നു. ആ യുവാവിനെ കണ്ടെത്തി അന്വേഷിച്ചപ്പോൾ ബോട്ടിൽ മത്സ്യബന്ധത്തിനു പോയപ്പോഴുള്ള പരിചയമാണെന്നും കൂടുതൽ വിവരം അറിയില്ലെന്നും വിവരം ലഭിച്ചു.
തുടർന്ന് ബോട്ടുടമയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണു പ്രതിയെ തിരിച്ചറിഞ്ഞത്. അൻസിലിന്റെ പേരിൽ കല്ലമ്പലം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. നാവായികുളത്തുനിന്നും അറസ്റ്റുചെയ്ത് അൻസിലിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി പ്രതിയെ പോലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും.
District News
ആറ്റിങ്ങൽ: വള്ളം മറിഞ്ഞു, നാലു മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. മുതലപ്പൊഴി ഹാർബർ കവാടത്തിലാണു വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന വള്ളം ശക്തമായ തിരമാലയിൽപ്പെട്ടു പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന നാലു തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
വെട്ടുതുറ സ്വദേശി സോജൻ (45), ശാന്തിപുരം സ്വദേശി ഷാരോൺ (30), അസം സ്വദേശി കൃഷ്ണ (39), മാമ്പള്ളി സ്വദേശി സോജൻ (30) എന്നിവരാണു വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ശാന്തിപുരം സ്വദേശി ഷാരോണിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പൂത്തുറ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള ‘അത്ഭുതമാതാവ്’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിനു ശേഷം കരയിലേക്ക് മടങ്ങിവരുന്നതിനിടെ ഹാർബർ കവാടത്തിലെ ശക്തമായ തിരയിൽപ്പെട്ട് വള്ളം നിയന്ത്രണംവിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തെ തുടർന്നു പുലിമുട്ടിൽ കുടുങ്ങിയ വള്ളം ഫിഷറീസ് വാർഡൻമാരും മറ്റു മത്സ്യത്തൊഴിലാളികളും ചേർന്ന് മറ്റൊരു ബോട്ടിൽ കെട്ടിവലിച്ചാണു തിരികെ കടലിലേക്ക് ഇറക്കിയത്. അപകടത്തിൽ വള്ളത്തിനു വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും തൊഴിലാളികൾ പിടിച്ചുകൊണ്ടുവന്ന മത്സ്യങ്ങൾ പൂർണമായും നഷ്ടപ്പെടുകയും ചെയ്തു.
District News
കഴക്കൂട്ടം: വീട് നിർമിച്ച് നൽകാമെന്നു വിശ്വസിപ്പിച്ചു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു വഞ്ചിച്ചതായി പരാതി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ സ്ഥാപനത്തിന്റെ ഭാരവാഹികൾക്കെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു.
സ്ഥാപനത്തിന്റെ ഉടമകളായ ലിയോ ജോർജ്, കൃഷ്ണപ്രസാദ്, ലിയോ ജോർജിന്റെ ഭാര്യ ആഷ്ലിൻ എന്നിവർക്കെതിരേയാണ് വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം ചവറ സ്വദേശിയായ മുഹമ്മദ് ബഷീർ നൽകിയ പരാതിയിലാണ് കേസ്. മുഹമ്മദ് ബഷീറിന്റെ മകനു ചന്തവിള ആമ്പല്ലൂരിൽ വീട് നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികൾ പണം തട്ടിയെടുത്തത്.
പല തവണകളായി ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമായി 29 ലക്ഷത്തിലധികം രൂപ പ്രതികൾ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരന്റെ മകന്റെ ചവറയിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് 20,90,000 രൂപയും ഒന്നാം പ്രതി ലിയോ ജോർജിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടിലേക്കു 3, 50,000 രൂപയും കൈമാറിയിരുന്നു. ഇതിനുപുറമേ മറ്റു പ്രതികളുടെ സാന്നിധ്യത്തിൽ 4,87,000 രൂപ നേരിട്ടും കൈപ്പറ്റി.
എന്നാൽ പണം കൈപ്പറ്റിയശേഷം നാളിതുവരെയായിട്ടും വീടിന്റെ പണി പൂർത്തിയാക്കാനോ വാങ്ങിയ പണം തിരികെ നൽകാനോ പ്രതികൾ തയാറായില്ലെന്നും ബോധപൂർവം ചതിക്കുകയായിരുന്നുവെന്നും പറയുന്നു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കഴക്കൂട്ടം പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
വെഞ്ഞാറമൂട്: ജനപ്രതിനിധികളുടെ ഓഫീസുകൾ ജനങ്ങളുടെ പ്രതീക്ഷകൾകും സങ്കടങ്ങൾക്കും പരിഹാരം കാണുന്ന ജനകീയ കേന്ദ്രങ്ങളാകണമെന്നു മന്ത്രി പി.സി. വിഷ്ണുനാഥ്. വാമനപുരം എംഎൽഎ സുധീർഷാ പാലോടിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുധീർഷാ പാലോട് എംഎൽഎ അധ്യക്ഷനായിരുന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ പാലോട് രവി, ഇ. ഷംസുദീൻ, അഡ്വ. കല്ലറ അനിൽ, രഘുനാഥൻ നായർ, ഷാനവാസ് ആനക്കുഴി, ബിനു എസ്. നായർ, ബാജിലാൽ, ജി. പുരുഷോത്തമൻ നായർ, ആനാട് ജയൻ, അഡ്വ. സുധീർ, ചിറവിള രവി, നെല്ലനാട് ഹരി, എം.എസ്. ഷാജി, രാജീവ് പി. നായർ തുടങ്ങിയവർ പങ്കെടുത്തു. വെഞ്ഞാറമൂട് വയ്യേറ്റ് ജംഗ്ഷനിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.
മണ്ഡലത്തിലെ ജനങ്ങൾക്ക് എംഎൽഎയുടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ പുതിയ ഓഫീസ് സഹായിക്കുമെന്ന് എഎൽഎ സുധീർ ഷാ പാലോട് പറഞ്ഞു.
District News
തിരുവനന്തപുരം: ന്യൂനപക്ഷ കമ്മീഷൻ നിരന്തരമായി ഇടപെട്ടിട്ടും മുതലപ്പൊഴിയിലെ അപകടങ്ങൾ പൂർണമായി ഒഴിവാക്കുന്നതിനും സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനും അധികൃതർക്കു കഴിയാഞ്ഞത് ദൗർഭാഗ്യകരമാണെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. മഴക്കാലത്തിനു മുന്‍പു മണൽ നീക്കം പൂർത്തിയാക്കുമെന്നു കമ്മീഷൻ മുന്‍പാകെ ഉറപ്പുനൽകിയ ജില്ലാ ഭരണകൂടത്തിനും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിനും ഡ്രഡ്ജർ തകരാറിലാണെന്ന കാരണത്താൽ ഡ്രഡ്ജിംഗ് പോലും നടത്താനായില്ല.
കൂടാതെ അപകടത്തിന് ഇരയായ മത്സ്യതൊഴിലാളികൾക്കും കുടുംബങ്ങൾക്കും സർക്കാർ അനുവദിച്ച സാന്പത്തിക സഹായം പൂർണമായി വിതരണം ചെയ്യുവാൻ ബന്ധപ്പെട്ടവക്കു കഴിഞ്ഞിട്ടില്ലെന്നും കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് കുറ്റപ്പെടുത്തി.
മുതലപ്പൊഴിയെ അപകടരഹിതമാക്കുന്നതിനും മത്സ്യതൊഴിലാളികൾക്കു സാന്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ടവർക്കു സാധിക്കാത്തതിന്റെ കാരണം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനു തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾക്കായി പിഎംഎംഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായെങ്കിലും തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മുതലപ്പൊഴിയിലെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു പൊഴിയെ അപകട രഹിതമാക്കാനുള്ള അടിയന്തര നടപടികൾ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടത്തുവാനും കമ്മീഷൻ നിർദേശം നൽകി.
District News
കാപ്പാ കേസിൽകൂടി ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം
നെടുമങ്ങാട് : കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലര്‍ ആർ സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി 13നു വൈകുന്നേരം അഞ്ചുമുതൽ 14 രാത്രി ഒന്‍പതുവരെയാണ് നെടുമങ്ങാട് കോടതി ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള രണ്ടു കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
കാപ്പാ കേസിൽ ഹൈക്കോടതിയിൽ നിന്നുകൂടി ജാമ്യം ലഭിച്ചാലേ സുഗതനു ജയിലിൽനിന്നു പുറത്തിറങ്ങാനും സത്യപ്രതിജ്ഞ യിൽ പങ്കെടുക്കാനുമാകൂ. 26ന് മുമ്പ് കാപ്പ കേസില്‍ ജാമ്യമില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും അയോഗ്യനാകും. അതിനുമുന്‍പ് ജാമ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
നേരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരായ കാപ്പ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്.ആഭ്യന്തര വകുപ്പിലെ സമിതി ജില്ലാ കളക്ടറുടെ നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു. ഇളവിനായി കാപ്പ ഉപദേശക സമിതിയെ സമീപിക്കാമെങ്കിലും സമിതി രൂപീകരിക്കാന്‍ വൈകുന്നതും സുഗതന് തടസമായിരുന്നു.
ബിജെപി കൗണ്‍സിലര്‍ സുഗതനെ രണ്ടു തവണ ജില്ലാ ഭരണകൂടം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. 2022, 2025 വര്‍ഷങ്ങളിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. 2022, 2025 വര്‍ഷങ്ങളില്‍ ഇയാള്ക്കെതിരേസുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ടു തിരികെയെത്തിയ ശേഷവും ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായി. വധശ്രമക്കേസില്‍ കഴിഞ്ഞ ഒന്നര മാസമായി ഇയാള്‍ ഒളിവിലായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
രണ്ടു സ്റ്റേഷനുകളിലായി ഇയാള്ക്കെതിരേനിലവില് പതിനൊന്ന് കേസുകളുണ്ട്. ഇതില്‍ നാലെണ്ണം വധശ്രമക്കേസാണ്. ഇതിനു പുറമേ ലഹളയുണ്ടാക്കല്‍, ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും സുഗതനെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി. ഒന്നൊഴികെയുള്ള എല്ലാ കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
നേരത്തെ ജില്ലാ കളക്ടറാണ് സുഗതനെതിരേ കാപ്പ ചുമത്തി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുഗതന് സമൂഹത്തിനു ഭീഷണിയാണെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്.
സുഗതനെതിരേ എട്ട് വര്‍ഷത്തിനിടെ ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കൗണ്‍സിലറായ ശേഷവും വധശ്രമം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്. 2012 മുതല്‍ ഗുരുതര കേസുകളില്‍ പ്രതിയാണ് സുഗതന്. 2014 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സുഗതനെതിരേ 2023-ല്‍ നിയന്ത്രണ ഉത്തരവ് അടക്കമുള്ളവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താക്കീതിനു ശേഷവും കുറ്റകൃത്യം തുടര്‍ന്നതായും കാപ്പ ഉത്തരവില്‍ പറയുന്നു.
District News
നെടുമങ്ങാട്: ഏലിയാവൂർ പാലത്തിനു സമീപമുള്ള ജനവാസ മേഖലയിൽ എക്സൈസ് സം ഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ ചാരായവേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏലിയാവൂർ പാലത്തിനടുത്തുള്ള ഗിരീഷ് ഭവൻ എന്ന വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാടകയ്ക്ക് താമസിക്കുന്ന ജിത്തു എന്നയാളെ എക്സൈസ് സംഘം പിടികൂടിയത്.
ഈ വീട്ടിൽ വൻതോതിൽ വ്യാജച്ചാരായം നിർമിച്ച് വിൽപന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ എസ്. മുഹമ്മദ് റാഫി യുെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഗിരീഷ് ഭവനിലേക്ക് എത്തിയത്. സംഘത്തെ കണ്ടതോടെ പ്രതി വാതിൽ ഉള്ളിൽനിന്നും പൂട്ടിയെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ വീട് പൂർണമായി വളഞ്ഞ ശേഷം പ്രതിയെ കീഴ് പെടുത്തുകയായിരുന്നു.
ഇതിനുശേഷം വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അടുക്കളയോട് ചേർന്നുള്ള മുറിയിൽനിന്നും പതിനാല് ലിറ്റർ വ്യാജച്ചാരായവും, വീപ്പകളിൽ സൂക്ഷിച്ചിരുന്ന 190 ലിറ്റർ കോടയും കണ്ടെടുത്തു. ഇവയ്ക്ക് പുറമെ ചാരായം വാറ്റുന്നതിനായി അടുപ്പത്തുവച്ചിരുന്ന മുപ്പതു ലിറ്റർ തിളച്ച കോട, പാചക വാതക സ്റ്റൗ, വലിയ അലുമിനിയം പാത്രങ്ങൾ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും എക് സൈസ് സംഘം പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിജുലാൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജയകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എസ്. ലിജി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിശാന്ത്, അഖിൽ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
District News
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു. ചികിത്സ വൈകിയതിലാണെന്ന് ആരോപണം. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. ആരോപണ വിധേയനായ സെക്യൂരിറ്റി ഗാര്‍ഡിനെ അന്വേഷണവിധേയമായി മാറ്റിനിര്‍ത്തി.
നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനു സമീപം കൂട്ടപ്പന സ്വദേശി രാജേഷ് കുമാറാ (52) ണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രാജേഷ് നെഞ്ചുവേദനയോടെ എത്തി. അയല്‍വാസി ഓട്ടോറിക്ഷയില്‍ എത്തിച്ച രാജേഷിനോട് ഒപി ടിക്കറ്റില്ലാതെ ഡോക്ടറെ കാണാനാകില്ലെന്നു പറഞ്ഞു തടഞ്ഞുവെ ന്നാണ് ആക്ഷേപം.
പ്രാഥമിക പരിശോധനയ്ക്കു പോലും വിധേയനാക്കാതെ ക്യൂവില്‍ നില്ക്കാന് നിര്‍ദേശം ലഭിച്ച രാജേ ഷ് പിന്നീട് ഇസിജി മുറിക്കു പുറത്തിരുന്ന കസേരയില്‍നിന്നും കുഴഞ്ഞു വീണതിനു ശേഷമാണ് അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റിയത്.
രോഗിയുടെ ബന്ധുക്കളും സുഹൃത്തുക്കളും വിവരം അറിഞ്ഞ് ആശുപത്രിയിലെത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു മരണ കാരണമെന്ന് ആരോപിച്ച ബന്ധുക്കള്‍ സംഭവത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രി പരിസരത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു.
നെഞ്ചു വേദനയുമായി എത്തിയ രോഗിയെ പരിശോധിച്ചെന്നും ഇസിജിയില്‍ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കണ്ടുവെന്നും ഫസ്റ്റ് എയ്ഡ് ആയുള്ളതെല്ലാം നല്‍കിയെന്നും റഫര്‍ ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
District News
തിരുവനന്തപുരം: മഴക്കാലത്തോടനുബന്ധിച്ചു വർധിച്ചുവരുന്ന സാംക്രമികരോഗങ്ങൾക്കെതിരേ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയും തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന "ഓപ്പറേഷൻ മണ്‍സൂണ്‍' ദൗത്യത്തിന് തുടക്കമായി.
മന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര അധ്യക്ഷത വഹിച്ചു. "ഓപ്പറേഷൻ മണ്‍സൂണ്‍’ ആരോഗ്യ ബോധവത്കരണ ലഘുലേഖയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ടി. ലെനിൻ രാജ് വിഷയാവതരണം നടത്തി. ടിഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡോണി ഡി. പോൾ, ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടർ ഫാ. ബാബുരാജ്, ടിഎസ്എസ്എസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. രജീഷ് വി. രാജൻ എന്നിവർ പങ്കെടുത്തു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം ഡോ. പി. ബെന്നറ്റ് സൈലം മഴക്കാല രോഗങ്ങൾ, വ്യക്തിശുചിത്വം, രോഗപ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.
District News
നേമം: സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നിക്ഷേപം തിരികെ ലഭിക്കുവാൻ സർക്കാർ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ടു നേമം സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ സഹകരണ വകുപ്പ് മന്ത്രിയ്ക്കു നിവേദനം നൽകി. 100 കോടി രൂപയുടെ തട്ടിപ്പു നടന്ന ഈ ബാങ്കിലെ അന്വേഷണം ഇപ്പോൾ ക്രൈം ബ്രാഞ്ചും ഇഡിയും അന്വേഷിച്ചു വരിക യാണ്. എന്നാൽ നിക്ഷേപകരുടെ നിക്ഷേപം തിരികെ ലഭിക്കുവാൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
രണ്ടു സെക്രട്ടറിമാരെയും ഒരു പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തു. നിക്ഷേപകരിൽ പലരും ദുരിതത്തിലാണ്. പല നിക്ഷേപകരുടെയും പെൺ മക്കളുടെ വിവാഹങ്ങൾ മുടങ്ങി, കുട്ടികളുടെ തുടർ വിദ്യാഭ്യാസം പാതിവഴിയിലായി, പലരും വിദ്ഗ്ദ്ധ ചികിത്സയ്ക്കായി നിക്ഷേപിച്ച പണം ലഭിക്കാതെ മരണമടഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി നിക്ഷേപക കൂട്ടായ്മ ഭാരവാഹികളായ ശാന്തിവിള മുജീബ് റഹ്മാൻ, കൈമനം സുരേഷ്, രാജേഷ് എന്നിവർ മന്ത്രി എം. ലിജു വിനു നിവേദനം നൽകി.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. പോലീസ് ആസ്ഥാനത്ത് നടക്കുന്ന ഈ യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അയൽസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്ന മയക്കുമരുന്നിന്റെ ശൃംഖലകൾ പൂർണമായും ഇല്ലാതാക്കുകയാണ് ഈ സംയുക്ത നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ലഹരിമാഫിയക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ തീരുമാനിക്കും. അയൽസംസ്ഥാനങ്ങളുമായി തത്സമയ വിവര കൈമാറ്റ സംവിധാനമാണ് കേരളം ഇപ്പോൾ ലക്ഷ്യമിടുന്നത്.
ബുധനാഴ്ച ബംഗളൂരു വിധാൻസൗധയിൽ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കാമെന്ന് അവർ ഉറപ്പ് നൽകി. കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിൻ നിലനിൽക്കുന്നത് അയൽസംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലുമാണ്.
District News
ഭൂവുടമകൾ ഭൂമി വിട്ടുകൊടുക്കുന്നില്ലെന്ന് ആക്ഷേപം
നെടുമങ്ങാട്: അരുവിക്കരയിൽ റോഡും ജംഗ്ഷനും വികസി പ്പിക്കുമെന്ന പ്രഖ്യാപനം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആക്ഷേപം. സ്ഥലം അളന്നു തിട്ടപ്പെടുത്തി നഷ്ടപരിഹാരം കൈപ്പറ്റിയതിനുശേഷം ഭൂമിവിട്ടുകൊടുക്കാൻ സ്ഥലവാസികൾ തയാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ഇക്കാരണത്താൽ അലൈന്മന്റും ഓട നിർമണവും മാറിമറിയുകയാണ്. ഒരു വർഷത്തെ നിർമാ ണ കാലയളവ് പൂർത്തിയാകുമ്പോഴും പ്രാരംഭഘട്ടം കടക്കാനായിട്ടില്ല.
അമ്പതിനായിരം മുതൽ 23 ലക്ഷം രൂപ വരെ നഷ്ടപരിഹാരം കൈപ്പററിയവരുണ്ട്.പണം കൈപ്പറ്റിയശേഷം സ്വാധീനം ഉപയോഗിച്ച് അലൈൻമെന്റ് തിരുത്താൻ പിഡബ്ലിയുഡി ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് ആക്ഷേപം. 2.20 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതി നിശ്ചയിച്ചിരിക്കെ, പലഭാഗങ്ങളും ഇതു നടപ്പിലാക്കുന്നില്ല. അരുവിക്കര ജംഗ്ഷനിൽനിന്ന് 100 മീറ്റർ മാറി, ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിന്റെ എതിർവശത്തു മൂന്നു തവണ ഓട പൊളിച്ചു പണിഞ്ഞിട്ടും പരിഹാരമായിട്ടില്ല. സമാനമായ നിരവധി പരാതികളാണ് ഉയരുന്നത്.
നിർമാണ ജോലികൾ ഇഴയുന്നത് വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ വട്ടംചുറ്റിക്കുകയാണ്.ചെളിയും പൊടിയും നിറഞ്ഞ ജംഗ്ഷനിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വ്യാപാരികൾ ബുദ്ധിമുട്ടുന്നുണ്ട്. കാൽനടയാത്രക്കാർക്കുള്ള നടപ്പാത, ഓട, ഡ്രെയിനേജ് സംവിധാനം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, തെരുവു വിളക്കുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും എത്രത്തോളം നടപ്പാകുമെന്ന് അറിയില്ല.
കിഫ്ബിയുടെ ഭാഗമായുള്ള നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് നവീകരണത്തിനു കീഴിൽ അരുവിക്കര ഡാം മുതൽ ഫാർമേഴ്സ് ബാങ്ക് ജംഗ്ഷൻവരെയും അവിടെനിന്നു കണ്ണംകാരം പമ്പ് ഹൗസ് വരെയും നീളുന്നതാണ് ജംഗ്ഷൻ വികസനം. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 17.3 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 15 കോടി രൂപ കിഫ്ബി ഫണ്ടും 2.3 കോടി രൂപ ആർ.ആർ. പാക്കേജ് മുഖേനയുമാണ് ലഭ്യമാക്കിയത്. ഭൂമി ഏറ്റെടുക്കൽ 90 ശതമാനം പൂർത്തീകരിച്ചു. വസ്തു ഏറ്റെടുക്കലിനായി 2.5 കോടി രൂപ ചെലവിട്ടു.
68 ഭൂവുടമകൾക്കും പണം നൽകി. ആകെ 19 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിയിൽ നിർമിതികൾ പൊളിച്ചു മാറ്റുന്ന ജോലിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഓട നിർമാണം തുടങ്ങി. കെഎസ്ഇബി, വാട്ടർ അഥോറിട്ടി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായുള്ള തുക കിഫ്ബി കൈമാറി. പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണു നിർമാണ ജോലികളിൽ അനിശ്ചിതത്വണ്ടായത്.കഴിഞ്ഞയാഴ്ച എൻജിനീയറിംഗ്-പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ചു ചേർത്ത് നിർമാ ണ പുരോഗതി വിലയിരുത്തിയെന്നും നിശ്ചിത കാലാവധിക്കുള്ളിൽ പണികൾ തീർക്കുമെന്ന് അധികൃതർ പറഞ്ഞു.
District News
കാട്ടാക്കട: പോക്സോ കേസിൽ അമ്മയ് ക്കും രണ്ടു മക്കൾക്കും കഠിനതടവും പിഴയും വിധിച്ച് കോടതി. പ്രായപൂർത്തിയാക്കാത്ത പെൺകുട്ടി പീഡിപ്പിച്ച കേസിലെ പ്രതിക്കും അതിന് ഒത്താശ ചെയ്തുകൊടുത്ത വയോധിക ഉൾപ്പെടെയുള്ള രണ്ടു പേർക്കുമാണ് 25 വർഷവും മൂന്നുമാസവും കഠിനതടവും 35,000 പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി വിളയിൽ നെടുമുഴി കുറ്റിയത്തുകുഴി അഭിലാഷ് ഭവനിൽ വിക്കി എന്ന അജേഷ് (25), രണ്ടാം പ്രതിയും വിക്കിയുടെ സഹോദരനുമായ അഭിലാഷ് (38) മൂന്നാം പ്രതിയും ഇവരുടെ മാതാവുമായ ലളിത (62) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാലുമാസം അധിക തടവുകൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കും കോടതി നിർദേശം നൽകി.
2021 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകൾ, നാലു തൊണ്ടിമുതലുകൾ എന്നിവ ഹാജരാക്കി. സർക്കിൾ ഇൻസ്പെക്ടർമാരായിരുന്നു ജോസ്, സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
District News
പെരുമാതുറ: ചിറയിൻകീഴ് പഞ്ചായത്തിലെ പൊഴിക്കര വാർഡിൽ കാട്ടുപന്നി സാന്നിധ്യം. വാർഡിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ആദ്യമായി കാട്ടുപന്നിയെ കണ്ടത്.
പിന്നീട് രാത്രി ഏഴുമണിക്കുശേഷം വലിയപള്ളി ദർസിനു സമീപമുള്ള റോഡിലൂടെയും പന്നി നടന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. ഒന്നിലധികം കാട്ടുപന്നികൾ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാന്നു നാട്ടുകാർ പറയുന്നത്. സാധാരണയായി കാട്ടുപന്നികളുടെ ശല്യമില്ലാത്ത തീരദേശ മേഖലയിലും ആളുകൾ എപ്പോഴും സഞ്ചരിക്കുന്ന പ്രധാന റോഡിലും പന്നികളെ കണ്ടതു വലിയ ആശങ്കയാണ്.
കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഇതു കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിവരമറിയിച്ചതായി വാർഡ് മെമ്പർ മഞ്ജു അജയൻ അറിയിച്ചു. വനംവകുപ്പുമായി യോജിച്ചു പന്നിയെ തുരത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
ഒന്നിലധികം പന്നികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നു വാർഡ് മെമ്പർ മഞ്ജു അജയൻ അഭ്യർഥിച്ചു. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും, യാതൊരു കാരണവശാലും കുട്ടികളെ തനിച്ചോ അല്ലാതെയോ പുറത്തേക്ക് വിടരുതെന്നും അധികൃത പറഞ്ഞു.
District News
നേമം: നഗരസഭ നേമം മേഖലയിലും സമീപ പഞ്ചായത്തുകളിലും പനി പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി നേമം സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടി.
മഴക്കാലമായതോടെ വിവിധയിനം പനികളാണ് വ്യാപകമായിരിക്കുന്നത്. വൈറൽ പനി, ജലദോഷപ്പനി , ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 എന്നിവയാണ് വ്യാപകമായിരിക്കുന്നത്. ഒരുതവണ പനിവന്നു മാറിയവർക്കു വീണ്ടും പനി വരുന്നതായി പറയപ്പെടുന്നു.
നേമം ശാന്തിവിള സർക്കാർ ആശുപത്രിയിൽ ദിവസവും നാനൂറു മുതൽ അഞ്ഞൂറിലധികം പേരാണ് ദിവസവും ഒപിയിൽ എത്തുന്നത്.
നേമം ആശുപത്രിക്കു താലൂക്ക് പദവി ഉണ്ടെങ്കിലും വേണ്ടുന്ന സൗകര്യങ്ങളില്ല. ഡോക്ടർന്മാരുടെയും മറ്റു സ്റ്റാഫുകളുടെയും കുറവ് പരിഹരിക്കാൻ ഇതുവരേയും അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും ആ ക്ഷേപമുയരുന്നുണ്ട്. കിടത്തി ചികിത്സിക്കാൻ ഇവിടെ ഇരുപതോളം കിടക്കകൾ മാത്രമാണുള്ളത്. പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുകയാണ്.
കെട്ടിടവും പുതിയ സൗകര്യങ്ങളും വന്നാൽ മാത്രമേ ഇവിടെത്തെ പ്രശ്നങ്ങൾ കുറച്ചെങ്കിലും പരിഹരിക്കാൻ കഴിയൂ. നഗരസഭ മേഖലയിൽ കരുമം, പാപ്പനംകോട്, മേലാംങ്കോട്, പൊന്നുമംഗലം, നേമം, എസ്റ്റേറ്റ് തുടങ്ങിയ വാർഡുകളിലെ ആളുകളും പള്ളിച്ചൽ, കല്ലിയൂർ, വിളവൂർക്കൽ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുമുള്ളവരാണ് ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്.
പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില പകുതിയായി കുറഞ്ഞിട്ടുണ്ട്. പനി മാറിയവർക്കു രുചിക്കുറവും വീണ്ടും പനിവരുന്നത് കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.
District News
വിഴിഞ്ഞം: പ്രിയദർശിനി ബസുകൾ വനിതകൾക്ക് ഏറെ പ്രിയങ്കരം. കളക്ഷൻ തീരെ ഇല്ലെങ്കിലും പ്രിയദർശിനിയെ ആശ്രയിക്കുന്ന വനിതകളുടെ എണ്ണത്തിൽ വൻ വർധനവെന്ന സിപ്പോ അധികൃതർ.
കണ്ടക്ടർമാർ ടിക്കറ്റ് നൽകി മടുത്തു. ഇതിനുപരി പണം നൽകി പോകുന്നവർ നൽകുന്ന പണത്തിനു തിരികെ കൊടുക്കാനുള്ള ചില്ലറയുടെ പേരിലുള്ള തർക്കവും വഴക്കടിയും വേറെ. കെഎസ്ആർടിസി യെ ആശ്രയിക്കുന്ന പുരുഷൻമാർ ചില്ലറകൾ കൊണ്ടു കയറണമെന്ന അപേക്ഷയിലാണ് അധികൃതർ. പണമില്ലാത്ത ടിക്കറ്റ് കണക്കിലും വൻ വർധനയാണ് നിയമം വന്നതോടെ ഉണ്ടായത്. നേരത്തെ ഒരു ട്രിപ്പിന് എണ്ണായിരം മുതൽ പതിനായിരം വരെ മാത്രം കളക്ഷൻ കിട്ടിയിരുന്ന സ്ഥാനത്ത് സൗജന്യ യാത്ര കണക്ക് 25000 വരെയായി ഉയർന്നു.
എന്നാൽ വല്ലപ്പോഴും കയറുന്ന പുരുഷൻമാരിൽ നിന്നുള്ള വരുമാനം കൂട്ടിയാൽ പല റൂട്ടുകളിലും ട്രിപ്പ് ഒന്നിന് രണ്ടായിരത്തിന് താഴെയാണ് കളക്ഷനെന്നും കണ്ടക്ടർമാർ പറയുന്നു. മുൻപ് രാവിലെയും വൈകുന്നേരങ്ങളിലും മാത്രമുണ്ടായിരുന്ന തിരക്കിനും മാറ്റമുണ്ടായി. ഓട്ടോകളെയും ഇരുചക്ര വാഹനങ്ങളെയും ആശ്രയിച്ചിരുന്ന വനിതകൾക്കും പ്രിയങ്കരമായതോടെ പ്രിയദർശിനിയിൽ മാത്രം എപ്പോഴും തിരക്ക്.
ഇതിനിടയിൽ കയറുന്ന പുരുഷൻമാർ കുറച്ചുദൂരം പോകേണ്ടതിനു നൂറിന്റെയും അഞ്ഞൂറിന്റെ യും നോട്ടുകൾ നൽകുന്നതും കണ്ടക്ടർമാർക്ക് വിനയാകു ന്നുണ്ട്. ചില്ലറയില്ലെന്ന മറുപടികേട്ട് തട്ടിക്കയറുന്നവരുടെയും അസഭ്യം പറയുന്നവരുടെ യും എണ്ണവും കൂടിയതായാണ് കണ്ടക്ടർമാരുടെ വാദം.
പണമായുള്ളവരുമാനമില്ലെങ്കിലും കീറി നൽകുന്ന ടിക്കറ്റുകളെ വരുമാനമായി കണക്കാക്കി ജീവനക്കാർക്ക് ബാറ്റ നൽകണമെന്നുണ്ട്. ചില വിരുതൻമാർ ഇതിലും കളിച്ചു. ഒരാൾക്ക് ഒന്നിലധികം ടിക്കറ്റു കീറിനൽകി കണക്ക് പെരുപ്പിച്ചു കാണിച്ച ചിലരെ അധികൃതർ പൊക്കിയതോടെ അതിനും നിയന്ത്രണം വന്നു.
നേരത്തെ ഒരേ സ്ഥലത്ത് നിന്നു കയറുന്ന ഒന്‍പതു പേർക്കുവരെ ഒരു ടിക്കറ്റ് കീറി നൽകാമായിരുന്നു. എന്നാൽ ചിലർ കാണിച്ച തെറ്റിനു പരിഹാരമായി ഇന്നലെ മുതൽ ഒരാൾക്ക് ഒരു ടിക്കറ്റ് മതിയെന്ന നിബന്ധനയിൽ ഇടി.എം മെഷീനിൽ രാവിലെ മാറ്റം വരുത്തി. ഒടുവിൽ പ്രതിഷേധമുണ്ടായതോടെ വൈകുന്നേരം മുതൽ ഒന്ന് എന്നതിനുപകരം അഞ്ചു വരെയാക്കി തിരുത്തിയതായും അധികൃതർ പറയുന്നു.
District News
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ ആർ. സുഗതനെതിരായ കാപ്പ കേസ് ശരിവച്ച് കാപ്പ ഉപദേശകസമിതി. പോലീസ് ചുമത്തിയ കാപ്പ വകുപ്പ് ചോദ്യം ചെയ്ത് സുഗതൻ കാപ്പ ഉപദേശക സമിതിക്ക് നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിച്ചില്ലെങ്കിൽ സുഗതൻ ആറു മാസം ജയിലിൽ കഴിയേണ്ടിവരും. ഇത് കൗണ്‍സിലർ സ്ഥാനം നഷ്ടമാകുന്നതിലും കാരണമാകും.
നടപടിക്രമം പാലിച്ചാണ് സുഗതനതിരേ കാപ്പ വകുപ്പ് ചുമത്തിയതെന്ന് കാപ്പ ഉപദേശകസമിതിക്ക് പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ആറു മാസത്തേക്ക് സുഗതൻ കാപ്പ വകുപ്പ് പ്രകാരം ജയിലിൽ തുടരണമെന്നാണ് കാപ്പ ഉപദേശകസമിതി തീരുമാനം. നിലവിൽ പന്ത്രണ്ടിൽപരം കേസുകളാണ് സുഗതനെതിരേ ചുമത്തിയിരിക്കുന്നത്. വധശ്രമക്കേസ് ഉൾപ്പെടെ സുഗതന്റെ പേരിലുണ്ട്. നെടുമങ്ങാട് കോടതി കഴിഞ്ഞ ദിവസം സുഗതന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സുഗതന് ഹൈ ക്കോടതിയിൽ നിന്നു ജാമ്യം ലഭിക്കാതെ കാപ്പ പ്രകാരം ആറു മാസം ജയിലിൽ കഴിയേണ്ടി വന്നാൽ കൗണ്‍സിലർ സ്ഥാനത്തിന് അയോഗ്യത ഉണ്ടാകും. കൂടാതെ ബിജെപിയുടെ കോർപറേഷൻ ഭരണത്തെ ബാധിക്കാനും സാധ്യതയുണ്ട്. നേരത്തെ സത്യപ്രതിജ്ഞാ ലംഘനം നടന്നെന്ന പരാതിയിൽ നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സുഗതൻ ഒഴികെയുള്ള ബിജെപി കൗണ്‍സിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സുഗതനു സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിട്ടില്ല.
തുടർച്ചയായി മൂന്നു കൗണ്‍സിൽ യോഗത്തിൽ പങ്കെടുക്കാതെ വന്നാൽ കൗണ്‍സിലർ സ്ഥാനം നഷ്ടമാകുമെന്നാണു വ്യവസ്ഥ. വാഴോട്ടുകോണം വാർഡിനെയാണ് സുഗതൻ പ്രതിനിധീകരിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ സുഗതൻ ഉൾപ്പെടെ 50 ബിജെപി അംഗങ്ങളാണുള്ളത്. സ്വതന്ത്ര അംഗമായ പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് കോർപറേഷൻ ഭരണം ബിജെപി നടത്തുന്നത്. സുഗതൻ ജയിലിലായതോടെ ബിജെപിയുടെ അംഗബലം 49 ആയി കുറഞ്ഞു. ഈ സാഹചര്യം മുതലെടുത്ത് ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ കോണ്‍ഗ്രസും സിപിഎമ്മും കരുക്കൾ നീക്കുന്നുണ്ട്.
എന്നാൽ അവിശ്വാസം കൊണ്ട് വരാൻ 34 അംഗങ്ങൾ ഒപ്പിടേണ്ടതുണ്ട്. അവിശ്വാസത്തിൽ കോണ്‍ഗ്രസിനോട് കൂടെ നിൽക്കാൻ സിപിഎമ്മും എൽഡിഎഫും തയാറല്ല. കഴിഞ്ഞ കൗണ്‍സിൽ യോഗത്തിൽ കോണ്‍ഗ്രസ് ബിജെപിക്കെതിരെ അവിശ്വാസം കൊണ്ടു വരാൻ നീക്കം നടത്തിയിരുന്നു. എൽഡിഎഫ് പിന്തുണയ്ക്കില്ലെന്നുകണ്ട യുഡിഎഫ് പിൻമാറിയിരുന്നു.
അതേ സമയം, സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും കോർപറേഷനു പുറത്തു സമരം നടത്തി വരികയാണ്. സുഗതനു ജാമ്യം ലഭ്യമാക്കാനുള്ള നിയമപോരാട്ടവും ബിജെപി നേതൃത്വം നടത്തുന്നുണ്ട്.
District News
നാലാഞ്ചിറ: കൗമാര കാലഘട്ടത്തിൽ എടുക്കുന്ന നല്ല തീരുമാനങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നു മലങ്കര സെമിനാരി റെക്ടർ ഫാ. ഡോ. ജിജി ചരിവുപുരയിടത്തിൽ അഭിപ്രായപ്പെട്ടു.
നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പത്താമത് ഇവാനോ ക്വിസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 24 ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ, അഞ്ചൽ സെന്റ് ജോൺസ് സെൻട്രൽ സ്കൂൾ, നാലാഞ്ചിറ ബഥനി നവജീവൻ വിദ്യാലയ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ കാർമൽ ഗേൾസ് വഴുതക്കാട് (ഒന്നാം സ്ഥാനം), അഞ്ചൽ സെന്റ് ജോൺ സെൻട്രൽ സ്കൂൾ (രണ്ടാം സ്ഥാനം), നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയ (മൂന്നാം സ്ഥാനം)എന്നിവർ വിജയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിജു കെ. ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, ബർസാർ ഫാ. നിതീഷ്, പിടിഎ വൈസ് പ്രസിഡന്റ് സുമേഷ് വണ്ടാടന്‍, അജുമോൻ വർഗീസ്, ഫാ. ജോബിൻ കമേച്ചേമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
District News
തിരുവനന്തപുരം : മാലിന്യനിർമാർജ്ജന വിഷയത്തിലടക്കം ബിജെപി ഭരണത്തിനെതിരേ പ്രത്യക്ഷ സമരവുമായി ഇടതുപക്ഷവും സിപിഎമ്മും മുന്നോട്ടുപോകവേ സിപിഎമ്മിനെതിരേ ഗുരുതര ആരോപണവുമായി മേയർ വി.വി. രാജേഷ്.
കോർപറേഷൻ ഭരണത്തെ താറടിച്ചു കാണിക്കാൻ പാർട്ടി പ്രവർത്തകരെ ഉപയോഗിച്ചു ആമയിഴഞ്ചാൻ തോട്ടിലടക്കം നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നുണ്ട്. മേയറുടെ ഈ ആരോപം സിപിഎം ജില്ലാ നേതൃത്വത്തെ ലക്ഷ്യം വച്ചുള്ളതാണ്.
കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം വലിച്ചെറിയാൻ ശ്രമിക്കവെ തടഞ്ഞ ഹെൽത്ത് ഇൻസ്പെക്ടറെ വാഹവമ കൊണ്ടിടിച്ചു വീഴ്ത്തിയ കേസിലെ പ്രതി കിരമഠം കോളനിയിലെ ഷെമീറിനെ തമിഴ് നാട്ടിൽനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെമീർ സിപിഎം പ്രവർത്തകനും ജില്ലയിലെ പ്രധാന പാർട്ടി നേതാക്കളുമായി വലിയ അടുപ്പമുള്ള വ്യക്തിയുമാണെന്നും മേയർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 40 വർഷമായി കോർപറേഷൻ ഭരിച്ചിരുന്നതു സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയായിരുന്നു. ഇപ്പോൾ ഭരണം നഷ്ടപ്പെട്ടതിന്റെ കടുത്ത വിഷമത്തിലാണു സിപിഎം നേതാക്കൾ. നഗരത്തിൽ മാലിന്യം കുന്നുകൂടി കിടക്കന്നുവെന്നു വ്യാജപ്രചാരണം നടത്തുകയാണു സിപിഎം നേതാക്കൾ. ഇരുട്ടിന്റെ മറവിൽ പാർട്ടി പ്രവർത്തകരെയും ഗുണ്ടകളെയും ഉപയോഗിച്ചു നഗരത്തെ തകർക്കുന്ന നടപടിയിൽനിന്നു സിപിഎം പിന്മാറണമെന്നും മേയർ ആവശ്യപ്പെട്ടു.
മാലിന്യ സംസ്കരണത്തിന് ആധുനിക രീതിയിൽ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം നഗരസഭ പരിഗണിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
District News
നെടുമങ്ങാട്: കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽക്കണ്ട കാട്ടുപോത്ത് ഇന്നലെ നെടുമങ്ങാട്ടെത്തി. നഗരസഭാ പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി.
ഇന്നലെ രാവിലെ നെടുമങ്ങാട് കരിപ്പൂർ വാണ്ട ഗാന്ധിനഗർ ഭാഗത്തു കാടുപിടിച്ച പുരയിടത്തിലാണു കാട്ടുപോത്തിനെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പരുത്തിപ്പള്ളിയിൽനിന്ന് ആർആർടി സംഘവും വനംവകുപ്പ് അധികൃതരും പോ ലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കുന്നതിനായി മുൻ ഒരുക്കത്തിന്റെ ഭാഗമായി പ്രധാന റോഡുകളിലേക്കുള്ള വാഹന ഗതാഗതം പോലീസ് തടഞ്ഞു.
എന്നാൽ പോത്ത് പുരയിടത്തിൽ തലങ്ങും വിലങ്ങും ഒാടുന്നതിനാൽ വനംവകുപ്പിനു മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഇതു പുലിപ്പാറ ഭാഗത്തേക്കു പാഞ്ഞു. വൈകുന്നേരത്തോടെ വേങ്കവിള ഭാഗത്തേക്കും പോയി. നഗരസഭ ചെയർമാൻ ആർ. ജയദേവൻ, വൈസ് ചെയർപഴ്സൻ ലക്ഷ്മി സുരാജ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്.എസ്. ബിജു, പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഒാഫീസർ ശ്രീജു എന്നിവരും സ്ഥലത്തെത്തി. വേങ്കവിളയിൽ പോത്തിനെ ആർആർടി സംഘം നിരീക്ഷിച്ചു വരികയാണ്.
ഇന്നും മയക്കുവെടി വയ്ക്കുന്നതിനുള്ള ശ്രമം തുടരും. ചൊവ്വാഴ്ച കുളക്കോട് മേഖലയിൽ രണ്ടു കാട്ടുപോത്തുകളെ കണ്ടിരുന്നു. ഇതിൽ ഒരു പോത്താണ് നെടുമങ്ങാട്ടെത്തിയത്.
കാട്ടുപോത്തിറങ്ങിയതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കാട്ടുപോത്തിനെ പ്രകോപിപ്പിക്കാനോ അടുത്ത് പോകാനോ ശ്രമിക്കരുത്. കുട്ടികളെയും വളർത്തുമൃഗങ്ങളെയും സുരക്ഷിതമായി സൂക്ഷിക്കാനും നിർദ്ദേശം ഉണ്ട്. പ്രദേശവാസികൾ നിർദേശം പാലിക്കണം.
District News
ശ്രീകാര്യം: പോലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടു പേരെ ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തു. കരുമ്പുക്കേണം ആദിത്യ നഗർ പറക്കോട് പുത്തൻ വീട്ടിൽ വിക്കി എന്ന വിഗ്നേഷ് (35), രണ്ടാം പ്രതി ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല വീട്ടിൽ തക്കുടു എന്ന അരുൺ (30) എന്നിവരെയൊണ് അറസ്റ്റ് ചെയ്തത്. ഇടവക്കോട് പേരൂർക്കോണം പണയിൽ വീട്ടിൽ സജീവി(45)നെയാണ് വെട്ടിപരിക്കേൽപ്പിച്ചത്.
ശ്രീകാര്യം കരിമ്പുക്കോണം ക്ഷേത്രത്തിനു സമീപത്തെ സജീവിന്റെ പച്ചക്കറിക്കടയിലെത്തിയ സംഘം തിങ്കളാഴ്ച വൈകുന്നേരം നാലോടെയായിരുന്നു ആക്രമണം. തുടർന്നു പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മൂന്നാം പ്രതി സുമേഷിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇടതു കൈയ്ക്ക് പരിക്കേറ്റ സജീവൻ ഇപ്പോഴും ചികിത്സയിലാണ്.
District News
നേമം: വർണക്കൂടാരം പദ്ധതി അട്ടിമറിക്കരുതെന്നു മുൻ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസാഹചര്യങ്ങൾ ഒരുക്കുന്നതിനായി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് "വർണക്കൂടാരം'.
പ്രീ-പ്രൈമറി വിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിനും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അനുയോജ്യമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഈ പദ്ധതി വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. പ്രീ-പ്രൈമറി രംഗത്തെ ഈ മാതൃകാ പദ്ധതി തുടരേണ്ടതില്ലെന്ന രീതിയിലുള്ള അധികാരികളുടെ ചിന്തയും നടപടികളും ആശങ്കാജനകമാണ്.
ലക്ഷക്കണക്കിനു കുരുന്നുകളുടെ കലാപരവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അടിത്തറയിട്ട വർണക്കൂടാരം പദ്ധതി യാതൊരു കാരണവശാലും ഉപേക്ഷിക്കാനോ നിർത്തലാക്കാനോ പാടില്ല. കുട്ടികളുടെ അനുഭവങ്ങൾക്കും സർഗാത്മകതയ്ക്കും കളിക്കളങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടു നടപ്പിലാക്കിയ വർണക്കൂടാരം പദ്ധതി അട്ടിമറിക്കുന്നതു കേരളത്തിന്റെ മാതൃകാപരമായ പൊതുവിദ്യാഭ്യാസ നേട്ടങ്ങൾക്ക് തിരിച്ചടിയാകും.
സംസ്ഥാനത്തെ മുഴുവൻ പ്രീ-പ്രൈമറി വിദ്യാലയങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതുവരെ ആയിരത്തിലധികം കേന്ദ്രങ്ങൾ പൂർത്തിയാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടെയാണ് കഴിഞ്ഞ സർ ക്കാർ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോയത്. പദ്ധതി കൂടുതൽ ഊർജസ്വലമായി തുടരണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
District News
ശ്രീകാര്യം: ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ 90 ഗ്രാം രാസലഹരിയുമായി രണ്ടു പേരെ സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. അയിരൂപ്പാറ മയിലാടുംമുകൾ നിധില മൻസിലിൽ ഷജീഫ് (38), ചെമ്പഴന്തി ജനതാ റോഡ് അങ്കണവാടി ലൈനിൽ സാബു ഭവനിൽ സാബു (37) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 90 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ചെല്ലമംഗലം കല്ലുവിള അങ്കണവാടിക്കു സമീപത്തുനിന്നാണ് ഇരുവരും പിടിയിലായത്. സാബു നേരത്തെ രാസലഹരിക്കടത്ത് കേസിൽ അറസ്റ്റിലായിട്ടു ണ്ട്. പ്രതിയായ ഷജീഫ് ബെംഗളൂരുവിൽനിന്നു സ്ഥിരമായി രാസലഹരികൾ കേരളത്തിലേക്കു കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്.
സാബുവിനെ കോവളത്തു നിന്നും ഇരുനൂറ് ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി അധികം വൈകുംമുമ്പ് ഇയാൾ വീണ്ടും പിടിയിലാകുകയായിരുന്നു. ഇരുവരും മുൻപും നിരവധി കഞ്ചാവ്-ലഹരി കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും അറസ്റ്റിലാ യത്. ടെക്നോപാർക്ക് മേഖല കേന്ദ്രീകരിച്ച് ചില്ലറ വിൽപനക്കായി ബെംഗളൂരുവിൽനിന്ന് എത്തിച്ച എംഡിഎംഎ, ചില്ലറ വിൽപ്പനയ്ക്കായി ചെറിയ പാക്കറ്റുകളാക്കി മാറ്റാൻ വേണ്ടിയാണ് ഷജീഫ് സാബുവിന്റെ വീട്ടിലെത്തിയത്.
അവിടെയിരുന്നു തൂക്കി മാറ്റുന്നതിനിടയിലാണ് സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം സ്ഥലത്തെത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ തുടർനടപടികൾക്കായി ശ്രീകാര്യം പോലീസിന് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കും.
District News
101 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു
കാട്ടാക്കട: കോഴിക്കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ടുപേർ കാട്ടാക്കട എക്സൈസിന്റെ പിടിയിലായി. എ.എസ്. ചിക്കൻ സ്റ്റാൾ ഉടമയായ പൂഴനാട് മുള്ളിലവിന്മൂട് വിളയിൽ വീട്ടിൽ അജി (39), സ്ഥാപനത്തിലെ ജീവനക്കാരനും മൈലക്കര രണ്ടാംതോട് തോട്ടിൻമൂല വീട്ടിൽ ജോസ് (42) എന്നിവരാണ് പിടിയിലായത്.
"ഓപ്പറേഷൻ തണ്ടർ' പദ്ധതിയുടെ ഭാഗമായി കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ടി. കാർത്തികിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു രണ്ടുപേർ പിടിയിലായത്. ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിൽ 101 കുപ്പി മദ്യവും, മദ്യക്കടത്തിന് ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു.
അജിയുടെ നേതൃത്വത്തിലായിരുന്നു മദ്യവിൽപ്പന നടന്നിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരനായ ജോസ്, ഫോൺ മുഖേന ഓർഡർ സ്വീകരിച്ച് ആവശ്യക്കാരുടെ സ്ഥലത്ത് മദ്യം എത്തിച്ച് നൽകുന്നതായിരുന്നു ഇവരുടെ രീതി. കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപത്ത് ഒരാൾക്ക് വിൽപ്പന നടത്തുന്നതിനിടെയാണ് ജോസ് എക്സൈസിന്റെ പിടിയിലായത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് എ.എസ്. ചിക്കൻ സ്റ്റാളിൽ മദ്യവിൽപ്പന നടത്തിക്കൊണ്ടിരുന്ന അജിയെയും അറസ്റ്റ് ചെയ്തത്. ചിക്കൻ സ്റ്റാളിൽ നടത്തിയ പരിശോധനയിൽ 90 കുപ്പി മദ്യം കൂടി കണ്ടെത്തി പിടിച്ചെടുത്തു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ബിജുകുമാർ, സജികുമാർ, പ്രിവന്റീവ് ഓഫീസർമാരായ ടി. വിനോദ്, ആർ. രാജീവ്, ഹർഷകുമാർ, ഷിജു, ജെ. വിപിൻ കുമാർ എന്നിവർ പങ്കെടുത്തു. അറസ്റ്റിലായ പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
അതേസമയം, ജൂൺ മാസത്തിൽ നടത്തിയ പരിശോധനയിൽ 27 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശിയെയും കാട്ടാക്കട എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
District News
പെരുമാതുറ : മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭംമൂലം മത്സ്യബന്ധന വള്ളം മറിഞ്ഞു. ഇന്നലെ രാവിലെ 07.50 ഓടെയായിരുന്നു അപകടം. പൂന്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള 'ജപമാലരാജ്ഞി' എന്ന തങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളായ ഒന്നാം പാലം സ്വദേശികളായ അലി (25), അർഷാദ് (22), നൗഷാദ് (22) എന്നിവർ കടലിൽ വീണു.
ഈ സമയം മൗത്ത് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുമാരായ റോയ് റോബർട്ട്, ഡി. ഷൈജു, ജോസഫ്, ജഗൻ എന്നിവർ ചേർന്ന് തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചു. ചെറിയ പരിക്കുകൾ ഗുരുതരമല്ല. മൂവരും ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി.
വള്ളത്തിന്റെ രണ്ട് എൻജിനുകളും കടലിൽ നഷ്ടപ്പെട്ടു. മുതലപ്പൊഴി ഹാർബർ തുടർച്ചയായ അപകടങ്ങൾമൂലം മരണക്കെണിയായി മാറിയിരിക്കുകയാണ്. കടലിലേക്കു തള്ളിനിൽക്കുന്ന പുലിമുട്ടുകളും അടിഞ്ഞുകൂടുന്ന മണലും ശക്തമായ തിരമാലകളും കാരണം ഇവിടെ ദിനംപ്രതി നിരവധി വള്ളങ്ങളാണ് മറിയുകയും പുലിമുട്ടിലിടിക്കുകയും ചെയ്യുന്നത്. ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പെങ്കിലും ഒന്നും ഫലംകണ്ടില്ല.
District News
നെടുമങ്ങാട്: കനത്ത മഴയിലും കാറ്റിലും റബർ മരങ്ങൾ വൈദ്യുത ലൈനിനു മുകളിലൂടെ വീണു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പെയ്ത കനത്ത മഴയിലും കാറ്റിലും പനവൂർ പൂവക്കാട് - ഏരുമല റോഡിലെ റബർ മരങ്ങളാണ് പിഴുതുവീണത്.
റോഡിന്റെ വശത്തുനിന്നിരുന്ന രണ്ടു റബർ മരങ്ങളും ഒരു മരത്തിന്റെ ശിഖരവുമാണ് വൈദ്യുതലൈനിന് മുകളിലൂടെ വീണത്. നെടുമങ്ങാട് ഫയർഫോഴ്സും നാട്ടുകാരും ചേർന്നു മരങ്ങൾ വെട്ടിമാറ്റി.
District News
നെയ്യാർഡാം: വിളക്കുകൾ കണ്ണടച്ചു, നെയ്യാർ വിനോദ സഞ്ചാര കേന്ദ്രം ഇരുട്ടിൽ. നെയ്യാർ പാർക്കിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് വിളക്കുകളാണ് കത്താതെ കിടക്കുന്നത്. അതോടെ നെയ്യാർ ഉദ്യാനം ഇരുട്ടിലായി.
ശശി തരൂർ എംപിയുടെ പ്രാദേശിക വികസന ഫണ്ട് പ്രകാരം പാർക്കിലെ പ്രധാനയിടങ്ങളിൽ സ്ഥാപിച്ച ഉയര വിളക്കാണ് കത്താതെയായത്. അതോടൊപ്പം പാർക്കിലെ മറ്റു വിളക്കുകളും മിഴിയടച്ച മട്ടാണ്. സഞ്ചാരികൾ വന്നാൽ നെയ്യാർ ഡാമിൽ ഇരുട്ട് മാത്രം.
ഇറിഗേഷൻ വകുപ്പാണു ലൈറ്റുകൾ ഉൾപ്പടെയുള്ളവയുടെ അറ്റകുറ്റപ്പണികൾ നോക്കി നടത്തേണ്ടത്. എന്നാൽ ലൈറ്റുകൾ കത്താതെയായിആഴ്ചകൾ പിന്നിട്ടിട്ടും ആരും കണ്ടമട്ട് കാണിക്കുന്നില്ല. നെയ്യാർഡാം പോലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ് പാർക്ക്. ലൈറ്റുകൾ മിഴിയടച്ചതോടെ ഇവിടെ സാമൂഹ്യ വിരുദ്ധശല്യവും വർധിച്ചു. അടുത്തിടെയാണ് ഇതിനടുത്ത് ലഹിരി മാഫിയാ സംഘം ജില്ലാ പഞ്ചായത്തംഗത്തെ ഭീഷണിപ്പെടുത്തിയ സംഭവം നടന്നത്.
വൈകുന്നേരങ്ങളിൽ ഡാം സന്ദർശിക്കാൻ എത്തുന്നവർ ഇത് കാരണം യാത്ര വേണ്ടെന്നു വയ്ക്കുകയാണ്. ഇതു ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.
District News
തിരുവനന്തപുരം : കഴിഞ്ഞ ദിവസം കോർപറേഷൻ കൗണ്‍സിൽ യോഗം കഴിഞ്ഞ ശേഷം കൗണ്‍സിൽ ഹാളിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ച് ആർഎസ്എസ്. പ്രധാനമായും ബിജെപി കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെന്പഴന്തി ഉദയന്റെ പെരുമാറ്റം ബിജെപിക്കു ക്ഷീണമുണ്ടാക്കിയെന്നാണു പാർട്ടി നേതൃത്വത്തിന്റെയും വിലയിരുത്തൽ.
കേരളത്തിൽ ബിജെപിയ്ക്കു ഭരണമുള്ള ഏക കോർപറേഷനാണു തിരുവനന്തപുരം. അതുകൊണ്ടുതന്നെ കോർപറേഷനിൽ എന്തു നടന്നാലും അതു രാജ്യമാകെ ശ്രദ്ധിക്കുമെന്നും പ്രതിപക്ഷത്തെ നേരിടുന്പോൾ ആത്മസംയമനം വേണമെന്നും മേയർ വി.വി. രാജേഷിനോടും ജില്ലയിലെ നേതാക്കളോടും ബിജെപി സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ആർഎസ്എസിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഈ നീക്കം.
കോർപറേഷനിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവും കവടിയാർ കൗണ്‍സിലറുമായ കെ.എസ്. ശബരീനാഥനോടു ബിജെപി കൗണ്‍സിലർ ചെന്പഴന്തി ഉദയൻ മോശമായ പദപ്രയോഗങ്ങൾ നടത്തിയതും അക്രമിക്കാൻ മുതിർന്നതും സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. ഈ സംഭവം ബിജെപിക്കെതിരെ കോണ്‍ഗ്രസ് വലിയ ആയുധമാക്കുകയും ചെയ്തു. ശബരീനാഥനെതിരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ, അടി കോണ്‍ഗ്രസിന്റെ വനിതാ കൗണ്‍സിലറുടെ തോളിൽ പതിക്കുന്നതു മാധ്യമങ്ങൾ വലിയ വാർത്തയാക്കി.
ഇതു ബിജെപിക്കും കോർപറേഷൻ ഭരണനേതൃത്വത്തിനും വലിയ നാണക്കേടുണ്ടാക്കിയെന്നാണു ബിജെപി നേതൃത്വവുംവിലയിരുത്തിയിട്ടുള്ളത്. വാഴോട്ടുകോണം വാർഡിലെ ബിജെപി കൗണ്‍സിലർ ആർ. സുഗതൻ കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്നതും സത്യപ്രതിജ്ഞ വീണ്ടും ചെയ്യാൻ കഴിയാത്തതിന്റെയും ആശങ്ക പാർട്ടിയെ വല്ലാതെ അലട്ടുന്നതിനിടെയാണു ചെന്പഴന്തി ഉദയനുമായി ബന്ധപ്പെട്ട സംഭവവും ഉണ്ടായിരിക്കുന്നത്.
ആർ. സുഗതനു വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ വന്നാൽ സ്വാഭാവികമായും കൗണ്‍സിലർ സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെടും. അങ്ങനെവന്നാൽ കോർപറേഷൻ ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന തു മേയർ വി.വി.രാജേഷിന് അഗ്നിപരീക്ഷണമാകും.
അവിശ്വാസത്തിനു തയാറെടുത്തത് ആലോചനകളില്ലാതെ
ബിജെപി ഭരണത്തെ താഴെയിറക്കുന്നതിനായി അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയാത്തതിന്റെ ജാള്യതയിൽ കോണ്‍ഗ്രസ്. പാർട്ടി നേതൃതലത്തിൽ പോലും ഒരു ചർച്ചയും ഇതു സംബന്ധിച്ചു നടന്നിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം.
സിപിഎമ്മിന്റെ പിന്തുണയില്ലാതെ അവിശ്വാസ പ്രമേയം നൽകാൻപോലും കഴിയാത്ത സാഹചര്യത്തിൽ എന്തു കണ്ടുകൊണ്ടാണ് ഇങ്ങനെയൊരു നീക്കത്തിനു പാർട്ടി മുതിർന്നതെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെയും ചോദ്യം. ജില്ലയിലെ പ്രമുഖ സിപിഎം നേതാവുമായുള്ള ശബരീനാഥന്റെ ബന്ധമാണ് അവിശ്വാസ പ്രമേയ നീക്കത്തിലേക്കു നയിച്ചതെന്നാണു കോണ്‍ഗ്രസിനുള്ളിലെ സംസാരം.
ഈ ബന്ധം ജില്ലയിൽ പാർട്ടിക്കു ദോഷം ചെയ്യുമെന്നാണു ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം. പാർട്ടിയോട് ആലോചിക്കാതെ കോർപറേഷനുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുതെന്നു ശബരീനാഥനോടും ബന്ധപ്പെട്ടവർ പറഞ്ഞതായാണു വിവരം.
ആരും സൂപ്പർ ജില്ലാ സെക്രട്ടറി ആകേണ്ട....
തിരുവനന്തപുരം: കോർപറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻ മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ വി. ശിവൻകുട്ടി അനാവശ്യമായി ഇടപെടുന്നൂവെന്ന പരാതി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കുണ്ട്.
എന്നാൽ അതദ്ദേഹം ഇതുവരെയും പരസ്യമായൊന്നും പ്രകടിപ്പിച്ചിട്ടില്ല. കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിനു മുതിർന്നതു ശിവൻകുട്ടിയുടെ വാക്കു കേട്ടാണെന്നാണു പൊതുവെയുള്ള സംസാരം.
കോർപറേഷൻ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു പിന്നാലെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച കണ്ണമൂല കൗണ്‍സിലർ പാറ്റൂർ രാധാകൃഷ്ണനെ വസതിയിൽ വിളിച്ചുവരുത്തി അന്നു മന്ത്രിയായിരുന്ന ശിവൻകുട്ടി കണ്ടതു ഏറെ വിവാദമായിരുന്നു.
ബിജെപി അധികാരത്തിൽ വരുന്നതു തടയാൻ എൽഡിഎഫും യുഡിഎഫും പിന്തുണച്ചു രാധാകൃഷ്ണനെ മേയറാക്കാനുള്ള നീക്കവും ശിവൻകുട്ടി നടത്തിയിരുന്നു. എന്നാൽ സിപിഎം സംസ്ഥാന നേതൃത്വം ഈ നീക്കം തടയുകയായിരുന്നു. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള നീക്കവുമായി ശിവൻകുട്ടി രംഗത്തെത്തിയതാണു സിപിഎം ജില്ലാ സെക്രട്ടറിയെ ചൊടിപ്പിച്ചിരിക്കുന്നത്.
പാർട്ടി ജില്ലാ നേതൃത്വവുമായി ആലോചിക്കാതെയാണു ശിവൻകുട്ടി മുന്നോട്ടുപോകുന്നതെന്ന പരാതി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.
District News
നേമം: തിരുവനന്തപുരം - കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ - തിരുവനന്തപുരം സൗത്ത് (നേമം) റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുതിയ മേൽപ്പാലം നിർമിക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള 21-ാം നമ്പർ റോഡ് ഓവർ ബ്രിഡ്ജ് ഈമാസം ആറുമുതൽ പൂർണമായി അടച്ചിടും. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാപ്പനംകോട് - മലയിൻകീഴ് റോഡിലൂടെയുള്ള വാഹനഗതാഗതം നേമം സ്റ്റുഡിയോ റോഡ് വഴി തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു.
ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി പാപ്പനംകോട് ഭാഗത്തുനിന്നു മലയിൻകീഴ് ഭാഗത്തേക്കു പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളായണി ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് സ്റ്റുഡിയോ റോഡ് വഴി പ്ലാങ്കാലമുക്ക് ജംഗ്ഷനിലെത്തണം. തുടർന്ന് അവിടെനിന്നു വലത്തോട്ട് തിരിഞ്ഞാണ് മലയിൻകീഴ് ഭാഗത്തേക്ക് പോകേണ്ടത്. മലയിൻകീഴ് ഭാഗത്തുനിന്ന് പാപ്പനംകോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പ്ലാങ്കാലമുക്ക് ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ്, സ്റ്റുഡിയോ റോഡ് വഴി വെള്ളായണി ജംഗ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.
അതേസമയം, മലയിൻകീഴ് ഭാഗത്തുനിന്നു വരുന്ന ചെറിയ വാഹനങ്ങൾക്ക് തൃക്കണ്ണാപുരം - തിരുമല റോഡ് വഴി തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ട്. മേൽപ്പാലം അടച്ചിടുന്ന ജൂലൈ ആറുമുതൽ രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനുമായി വെള്ളായണി ജംഗ്ഷനിൽ ട്രാഫിക് സെക്ടറൽ പാർട്ടികളെ വിന്യസിച്ച് ഗതാഗതം നിയന്ത്രിക്കും. ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
District News
തിരുവനന്തപുരം : സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽനിന്നും ഷോക്കേറ്റ് മരിച്ചയാളുടെ അനന്തരാവകാശികൾക്ക് നൽകാൻ ബാക്കിയുള്ള അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം പരമാവധി ഒരു മാസത്തിനുള്ളിൽ നൽകണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കു നിർദേശം നൽകി.
നെയ്യാറ്റിൻകര മാരായമുട്ടം ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പാറക്കൂട്ടം ട്രാൻസ്ഫോർമറിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്നും ഷോക്കേറ്റ് മരിച്ച ഓണംകോട് നടൂർകൊല്ല തൈത്തൂർ വിളാകത്ത് ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.
ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുർകരുതൽ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ചീഫ് എൻജിനീയർ അറിയിച്ചു. പൊതുപ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
തിരുവനന്തപുരം: കോർപറേഷൻ കൈയാങ്കളി കേസിൽ ബിജെപി വനിതാ കൗണ്‍സിലർമാരുടെ പരാതിയിൽ യുഡിഎഫ് കൗണ്‍സിലർമാരായ കെ.എസ്. ശബരിനാഥൻ, വൈഷ്ണ സുരേഷ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. ബിജെപി വനിതാ കൗണ്‍സിലർമാരാണ് ഇത് സംബന്ധിച്ച് മ്യൂസിയം പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം യുഡിഎഫ് നൽകിയ പരാതിയിൽ ബിജെപി കൗണ്‍സിലർ ചെന്പഴന്തി ഉദയൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച കോർപറേഷൻ കൗണ്‍സിൽ തുടങ്ങുന്നതിന് മുന്‍പായിരുന്നു യുഡിഎഫ്- ബിജെപി കൗണ്‍സിലർമാർ തമ്മിൽ കൈയാങ്കളി നടന്നത്.
കോർപറേഷനിൽ ഭരണസ്തംഭനം ആരോപിച്ചും ബിജെപി കൗണ്‍സിലർ ആർ.സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു യുഡിഎഫിന്റെ പ്രതിഷേധം. ഇതു പിന്നീട് ഇരു വിഭാഗവും തമ്മിലുള്ള കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
District News
കഴക്കൂട്ടം: കോടതിയിലുള്ള കേസിൽ സാക്ഷി പറയുന്നതിൽ നിന്നും പിന്മാറണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു.
ചിറാറ്റുമുക്ക് ഫാത്തിമപുരം എസ് വി എം ഹൗസിൽ വിനോജ് (29), ചിറ്റാറ്റ്മുക്ക് സെന്റ് ആൻഡ്രൂസ് പാലത്തിനു സമീപം കനാൽ പുറമ്പോക്കിൽ ഡൊമിനിക്ക് (28) എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.കഴിഞ്ഞ മാസം 18ന് രാത്രി 11നായി രുന്നു ആക്രമണം നടത്തിയത്. വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ചിറ്റാറ്റുമുക്ക് ശാസ് താംകോവിലിനു സമീപം ശാലോം വീട്ടിൽ ഫെബിനെയും സുഹൃത്തിനെയും പിൻതുടർന്ന പ്രതികൾ ചിറ്റാറ്റുമുക്ക് ജംഗ്ഷനിൽവച്ച് മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരി ക്കേൽപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്നു നരഹത്യശ്രമത്തിന് കഠിനംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഠിനംകുളം ഇൻസ്പെക്ടർ എസ്എച്ച്ഓ സുനുമോന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹാഷിം, സിപിഒ ദീപക് എന്നിവരുടെ ടീം അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്നു പിടിക്കപ്പെടുമെന്നു മനസിലാക്കി പ്രതികൾ ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
തുടർന്നാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച വെട്ടുകത്തിയും ബൈക്കും കഴക്കൂട്ടത്തുനിന്ന് കണ്ടെടുത്തു
District News
തിരുവനന്തപുരം: സാൽവേഷൻ ആർമിസഭയുടെ സ്ഥാപിതമായിട്ട് ഇന്ന് 162 വർഷം തികയുന്നു. സ്ഥാപനക ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്്.
സംസ്ഥാന ആസ്ഥാനമായ കവടിയാറിൽ രാവിലെ എട്ടിന് സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ പതാക ഉയർത്തും. രാവിലെ ഏഴു മുതൽ സൗജന്യ മെഡിക്കൽ ക്യാന്പും കവടിയാറിൽ നടക്കും. സെൻട്രൽ ചർച്ചിന്റെ നേതൃത്വത്തിൽ വൈകുന്നേരം 3.30ന് പേരൂർക്കടയിൽ നടക്കുന്ന പൊതുയോഗം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കാട്ടാക്കട ഡിവിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി രാവിലെ 8.30 ന് കുളത്തുമ്മേൽ സെൻട്രൽ ചർച്ചിൽ എം.ആർ. ബൈജു എം എൽഎ ഉദ്ഘാടനം ചെയ്യും.
നെയ്യാറ്റിൻകര ഡിവിഷന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ റാലി രാവിലെ എട്ടിനു മുനിസിപ്പൽ ചെയർമാൻ ഡബ്ലിയു. ആർ. ഹീബ ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിൽ 330 ൽപ്പരം ദേവാലയങ്ങളിൽ രാവിലെ പതാക ഉയർത്തലും സ്തോത്ര പ്രാർഥനയും വൃക്ഷതൈ നടീലും നടക്കും.
ഇംഗ്ലണ്ടിൽ 1865 ജൂലൈ രണ്ടി നാണ് വില്യം ബൂത്തും ഭാര്യ കാതറൈൻ ബൂത്തും ചേർന്ന് സഭ സ്ഥാപിച്ചത്. ലണ്ടൻ ആസ്ഥാനമായ സാൽവേഷൻ ആർമിയുടെ ഇപ്പോഴെത്തെ അന്തർദേശീയ നേതാവ് ജനറൽ ലിണ്ടൻ ബക്കിംഗ്ഹാം ആണ്. കമ്മീഷണർ ബ്രോണ്‍ വിൻ ബക്കിംഗ്ഹാം വനിതാ ശുശ്രൂഷകളുടെ അന്തർദേശീയ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
ഇന്ത്യയിൽ ആറു ടെറിട്ടറികളിലായാണ് സഭയുടെ പ്രവർത്തനം. 1882 സെപ്റ്റംബർ 19ന് മേജർ ഫെഡറിക്ക് ടക്കറിന്റെ നേതൃത്വത്തിൽ മുംബൈയിലാണ് ഭാരതത്തിലെ പ്രേക്ഷിത പ്രവർത്തനങ്ങൾ തുടങ്ങിയത്.1896 മാർച്ച് എട്ടിനാണ് കേരളത്തിൽ സഭ പ്രവർത്തനം ആരംഭിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായ സഭയുടെ സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ആണ്. 162-ാമത് സ്ഥാപക ദിനം വിവിധ പ രിപാടികളോടെയാണ് ആചരിക്കുന്നത്.
District News
വെഞ്ഞാറമൂട്: മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും വ്യാപാരികളുടെ പ്രതിസന്ധികൾക്കും അടിയന്തര പരിഹാരമാകുന്നു. നിർമാണത്തിനായി നിലവിൽ അടച്ചിട്ടിരിക്കുന്ന പ്രധാന റോഡുകൾ 20 ദിവസത്തിനകം തുറന്നുകൊടുക്കാനും ബദൽ അപ്രോച്ച് റോഡുകളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും നെല്ലനാട് പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി അവലോകന യോഗത്തിൽ തീരുമാനമായി.
സുധീർഷാ പാലോട് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഇതനുസരിച്ച് ആറ്റിങ്ങൽ - നെടുമങ്ങാട് റോഡ്, തിരുവനന്തപുരം - കിളിമാനൂർ റോഡുകൾ 20 ദിവസത്തിനുള്ളിൽ തുറന്നുനൽകും. ഇതിനായി സർവീസ് റോഡിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ സാമഗ്രികൾ റോഡിന്റെ മധ്യഭാഗത്തേക്ക് മാറ്റാൻ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വലിയ വാഹനങ്ങൾ പ്രധാന റോഡിലൂടെ പ്രവേശിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് തടയാൻ ക്രോസ് ബാറുകൾ സ്ഥാപിക്കും.
മേൽപ്പാല നിർമാണ കാലയളവിൽ ഗതാഗതം തിരിച്ചുവിടുന്നതിനായി നിശ്ചയിച്ചിട്ടുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം വേഗത്തിലാക്കും. കുന്നിൽ ഹൈപ്പർമാർക്കറ്റ് - വലിയ വീട്ടിൽ മാടൻനട - ഏറത്തുവീട് നാഗരുകാവ് റോഡ്, മുക്കുന്നൂർ - ത്രിവേണി റോഡ്, കണ്ണൻകോട് - കൊക്കോട്ടുകോണം - വയ്യേറ്റ് - മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം റോഡ് എന്നിവ അടിയന്തരമായി ഗതാഗതയോഗ്യമാക്കും. ഈ പ്രദേശങ്ങളിൽ കർശനമായ ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പാക്കും.
നിർമാണത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ കെഎസ്ഇബി അടിയന്തരമായി മാറ്റിസ്ഥാപിക്കും. യാത്രക്കാരുടെ സൗകര്യത്തിനായി പരമാവധി ദിശാബോർഡുകൾ സ്ഥാപിക്കും. റോഡരികിൽ ഉപേക്ഷിച്ച മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ കെഎസ്ടിപി ക്കും നിർദേശം നൽകി. മലാംകോട് ക്ഷേത്രം - കിഴക്കേ റോഡിൽ സ്പീഡ് ബ്രേക്കറുകളും വാണിംഗ് സിഗ്നലുകളും സ്ഥാപിക്കും. നാഗരുകുഴി - പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം റോഡിൽ ഓട നിർമാണം നടക്കുന്നതിനാൽ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിക്കും.
എട്ട് തൂണുകളിലായി 25.95 കോടി രൂപ ചെലവഴിച്ചാണ് വെഞ്ഞാറമൂട് മേൽപ്പാലം നിർമിക്കുന്നത്. 2027 ജൂണിൽ നിർമാണം പൂർത്തിയാക്കാനാണ് കരാർ. നിലവിൽ 5.5 മീറ്റർ വീതിയിൽ സർവീസ് റോഡും ഫുട്ട്പാത്തും നിർമിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും പലയിടങ്ങളിലും 3.5 മീറ്റർ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മുൻ സർക്കാർ ഭൂമി ഏറ്റെടുക്കലുമായി (ലാൻഡ് അക്വിസിഷൻ) ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങൾ എടുക്കാതിരുന്നതാണ് ഇതിന് കാരണം. മേൽപ്പാല നിർമാണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ സർവ്വകക്ഷി യോഗങ്ങൾ ചേരാനും തീരുമാനമായിട്ടുണ്ട്.
District News
നെടുമങ്ങാട് : സമീപവാസിയു ടെ മകൾ മോട്ടോർ സൈക്കിളിൽ കയറി പോകുന്നത് ഫോട്ടോ എടുത്തതിലുള്ള മുൻവൈരാഗ്യത്തെ തുടർന്ന്, അർധരാത്രിയിൽ വീടിനു നേരെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ പേരൂർക്കട സ്വദേശികളായ മൂന്ന് യുവാക്കളെയും പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടി.
പേരൂർക്കട ആർ.വി. പുരം സ്വദേശി നന്ദൻ (22), പേരൂർക്കട ഫസ്റ്റ് ലൈനിൽ താമസിക്കുന്ന ഷമീർ (18), പേരൂർക്കട അമ്പലമുക്ക് രവി നഗർ സ്വദേശി മാധവ് (19) എന്നിവരും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരു പ്രതിയുമാണ് പോലീസിന്റെ പിടിയിലായത്.
ആര്യനാട് കൊക്കോട്ടേല ഈഞ്ചപ്പുരി തടത്തരികത്ത് വീട്ടിൽ കഴിഞ്ഞ 25നു പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. പരാതിക്കാരന്റെ നാട്ടു കാരനായ വ്യക്തിയുടെ മകൾ മറ്റൊരാളോടൊപ്പം യാത്ര ചെയ്യുന്നത് കണ്ടു പരാതിക്കാരൻ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിന്നുവെന്നും ഇതിന്റെ വൈ രാഗ്യത്താൽ പ്രദേശവാസിയു ടെ ബന്ധുവായ ഒന്നാം പ്രതിയും സുഹൃത്തുക്കളും ചേർന്നാണ് അക്രമം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നു പോ ലീസ് പറഞ്ഞു.
രണ്ടു സ്കൂട്ടറുകളിലായെത്തിയ നാലംഗ സംഘം വീടിനു മുൻവശത്തെ റോഡിൽവച്ച് ആദ്യം പടക്കം പൊട്ടിച്ചു. ശബ്ദം കേട്ട് ഉണർന്ന വീട്ടുടമസ്ഥൻ പുറത്തിറങ്ങി നോക്കിയശേഷം വീടിന്റെ മുകളിലെ നിലയിൽ കയറിനിന്ന സമയത്താണ് പ്രതികൾ വീണ്ടും അക്രമം അഴിച്ചുവിട്ടത്. സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ് തുക്കൾ വീടിന്റെ മുൻവാതിലിലേക്ക് എറിയുകയും കൂടെയുണ്ടായിരുന്നവർ റോഡരികിൽ കിടന്ന കല്ലുകളും മരക്കഷണങ്ങളും വീടിനു നേരെ എറിഞ്ഞു ഭീതി പരത്തുകയുമായിരുന്നു.
തടയാൻ ശ്രമിച്ച വീട്ടുകാരെ ഒന്നാം പ്രതി അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്നു വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെല്ലാം പിടിയിലായത്.
District News
നെടുമങ്ങാട്: ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ ഫുട്ബോൾ ഫാൻസ് മാച്ച് സംഘടിപ്പിച്ചു. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ജർമനി, ബെൽജിയം, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ടീമുകളുടെ ഫാൻസുകൾ മത്സരത്തിൽ പങ്കെടുത്തു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ചാണ്ടി ഉമ്മൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്തൻകാണി സമ്മാനദാനം നിർവഹിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ അഡ്വ. സി മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി ബൈജു, സർക്കിൾ ഇൻസ്പെക്ടർ ഹേമന്ത്, ജനപ്രതിനിധികളായ വട്ടപ്പാറ ചന്ദ്രൻ, ടി. അർജുനൻ. അഡ്വ. എൻ. ഫാത്തിമ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ നെട്ടിറച്ചിറ ജയൻ, അഡ്വ. അരുൺ കുമാർ, സജ്ജാദ് മന്നൂർക്കോണം, ശരത് ശൈലേശ്വരൻ, അഭിജിത് കുറ്റ്യാടി, ഉണ്ണി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പാറശാല: പാറശാല ആര്‍ടിഒ പരിധിയില്‍ മതിയായ രേഖകളില്ലാതെ ഓടിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടിപ്പര്‍ ലോറി പിടികൂടി. കേരള തമിഴ്നാട് അതിര്‍ത്തിയിൽ ഓടിയിരുന്ന ടിപ്പറിന്റെ ഡ്രൈവർക്ക് ലൈസന്‍സുമില്ലായിരുന്നു. റോഡിലൂടെ ഓടാനുള്ള ഒരു രേഖയുമില്ലാത്ത വാഹനം പാറശാല ആര്‍ടിഒ സംഘമാണു പിടികൂടിയത്. പിടികൂടിയ വാഹനത്തിന് 28,500 രൂപ പിഴച്ചുമത്തി.
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ മതിയായ രേഖകളില്ലാതെ ടിപ്പര്‍ വാഹനങ്ങള്‍ മരണപാച്ചില്‍ നടത്തുന്നുണ്ടെന്ന് ആര്‍ടിഒക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍രാജിന്റെ നേതൃത്വത്തിലാണ് വാഹനത്തെ പിടികൂടി പിഴ ചുമത്തിയത്.
District News
തിരുവല്ലം: കേരളത്തിലെ മൂന്നു ശുദ്ധജലതടാകങ്ങളിലൊന്നായ വെള്ളായണി കായല്‍ നാശത്തിന്റെ വക്കില്‍. തലസ്ഥാന ജില്ലയിലെ ഏക ശുദ്ധജല തടാകവും കുടിവെള്ള വിതരണ സ്രോതസും കൂടിയാണിത്.
കൈയേറ്റം, അനധികൃത മണല്‍ഖനനം, മാലിന്യ നിക്ഷേപം, അധികൃതരുടെ അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് ഈ കായൽ ദിനംതോറും നശിക്കുന്നത്. തിരുവല്ലം, കല്ലിയൂര്‍, വെങ്ങാനൂര്‍, നേമം, കോവളം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വെള്ളായണി കായല്‍, പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള സ്രോതസുകൂടിയാണ്. കായലിലെ അനധികൃത മണല്‍ ഖനനം ഇപ്പോഴും തുടരുകയാണ്. ഇതുമൂലം കായലിന്റെ നിലനില്‍പ്പുതന്നെ ഭീഷണിനേരിടുകയാണ്.
കായല്‍ കൈയേറ്റമാണ് പ്രധാന പ്രശ്നം. കായലിനു സമീപം താമസിക്കുന്നവരും കായലിനോടു ചേര്‍ന്ന് ഭൂമി വാങ്ങിയവരും കായല്‍ പരസ്യമായി കൈയേറുകയാണ്. 1924 ലെ സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 750 ഹെക്ടര്‍ വിസ്തൃതി ഉണ്ടായിരുന്ന കായല്‍ 2005 ല്‍ 397.5 ഹെക്ടറായി ചുരുങ്ങുകയാണുണ്ടായത്.
കൈയേറിയ കായലിൽ റിസോര്‍ട്ടുകളും വില്ലകളും നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഭൂമാഫിയാകള്‍. 1953 വരെ ഇവിടെ താമര കൃഷി നടത്തിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ആവശ്യമായ താമര പൂവ് വെള്ളായണി കായലില്‍നിന്നാണ് എത്തിച്ചിരുന്നത്. 1950 കളില്‍ ഭക്ഷ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാറിന്റെ അനുമതിയോടെ കര്‍ഷകര്‍ വെള്ളം വറ്റിച്ച് ആണ്ടില്‍ രണ്ടു തവണ നെല്‍കൃഷി നടത്തിവന്നിരുന്നു. ഇത് ക്രമേണ നിലക്കുകയുണ്ടായി.
2004 ല്‍ സര്‍ക്കാര്‍ വീണ്ടും വെള്ളായണി കായലില്‍ നെല്‍കൃഷി ആവിഷ്ക്കരിക്കുവാന്‍ പദ്ധതികള്‍ തയാറാക്കിയെങ്കിലും ജനങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ 2005 ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാരിന്റെ തീരുമാനം തടയുകയായിരുന്നു. ഇതിനുശേഷം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ റിസര്‍ച്ച് വിഭാഗം സര്‍വേ നടത്തുകയും റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷനു നൽകി. റിപ്പോര്‍ട്ടില്‍ യാതൊരു കാരണവശാലും നെല്‍കൃഷി നടത്താന്‍ പാടില്ലായെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു.
നെല്‍കൃഷി നടത്തുന്നതുമൂലം സമീപ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനു ക്ഷാമമുണ്ടാകുമെന്നും കൃഷിക്കുപയോഗിക്കുന്ന കീടനാശിനികള്‍ മാരകവിപത്ത് ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഇതിനുശേഷം അനധികൃത കൈയേറ്റം തടയുന്നതിനു കായലിനു ചുറ്റും കമ്പിവേലികെട്ടി സംരക്ഷിക്കുന്നതിനുള്ള ചുമതല പബ്ലിക് ഹെല്‍ത്ത് എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റിനു നൽകുകയും ചെയ്തു.
എന്നാല്‍ അടുത്തിടെ വെള്ളായണി കായലിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുളള നടപടികളുമായി ജില്ലാഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. കായല്‍ കടന്നു പോകുന്ന രണ്ടു പഞ്ചായത്തുകളില്‍ 33 സ്ഥലങ്ങളിലായി 1.9 ഏക്കര്‍ സ്ഥലം കൈയേറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സമീപകാലത്ത് ജില്ലാകളക്ടര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. കായല്‍ കടന്നു പോകുന്ന വെങ്ങാനൂര്‍, കല്ലിയൂര്‍ പഞ്ചായത്തുകളിലെ 428.71 ഏക്കര്‍ സ്ഥലത്താണ് റവന്യു അധികൃതര്‍ സര്‍വേ നടത്തിയത്. കൈയേറ്റം നടന്ന ഭൂമിയില്‍ അതിര്‍ത്തി കെട്ടിത്തിരിച്ച് കെട്ടിടങ്ങള്‍ പണിതതായും ശേഷിക്കുന്നവ മണ്ണിട്ടു നികത്തിയെടുത്തതായും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
എന്നാല്‍ കൈയേറ്റം നടന്നിട്ടുള്ള ഭൂമിയില്‍ പലതിനും പട്ടയം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് എങ്ങനെ ലഭ്യമായി എന്ന ചോദ്യത്തിന് റവന്യു അധികൃതര്‍ക്ക് കൈമലര്‍ത്തുകയാണ്.
വെള്ളായണി കായല്‍ ദിനം തോറും മാലിന്യഭീക്ഷണിയും നേരിടുന്നുണ്ട്. കായലിലെ മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞുവരികയാണ്. കായല്‍ കടന്നുപോകുന്ന ചില പ്രദേശങ്ങളില്‍ അധികൃതരുടെ നേതൃത്വത്തില്‍ അടുത്തിടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അവ ചത്തുപൊങ്ങുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ജലത്തില്‍ മാരകമായ അളവില്‍ അയണും അമോണിയയും ഇ-കോളീ ബാക്ടീരിയായും അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. ഈ ജലമാണ് തിരുവനന്തപുരത്തിന്റെ മിക്കഭാഗങ്ങളിലും കുടിവെള്ളമായി എത്തുന്നത്.
District News
ഭരണം പോകില്ലെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി
തിരുവനന്തപുരം : കോർപറേഷനിലെ ബിജെപി ഭരണത്തിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കുന്ന യുഡിഎഫിൽ ആശയക്കുഴപ്പം. ഇടതുമുന്നണിയുടെ സഹകരണം വേണ്ടെന്ന ശക്തമായ നിലപാടിലാണു കോണ്‍ഗ്രസ് നേതാക്കൾ.
സംസ്ഥാനത്തു പത്തു വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ തലസ്ഥാന കോർപറേഷനിൽ ഇടതുമുന്നണിയുമായി സഹകരിക്കുന്നതു രാഷ്ട്രീയമായി വലിയ തിരിച്ചടി ഉണ്ടാക്കുമെന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ബിജെപിയെ ഭരണത്തിൽ നിന്നും മാറ്റാൻ സിപിഎമ്മുമായി സഹകരിക്കുന്നത് ആത്മഹത്യാപരമാണെന്ന വിലയിരുത്തലിലാണു നേതാക്കൾ.
തിങ്കളാഴ്ച യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ സിപിഎമ്മിനുള്ളിലും വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ചു പാർട്ടി സംസ്ഥാന നേതൃത്വം ഒരു തീരുമാനവും ജില്ലാ ഘടകത്തിനു നൽകിയിട്ടുമില്ല.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവൻകുട്ടിയാണു ഇത്തരത്തിലുള്ള നീക്കത്തിനു പിന്നിൽ. ശിവൻകുട്ടിയുടെ ഈ നിലപാടിൽ ജില്ലയിലെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കു കടുത്ത എതിർപ്പുണ്ട്.
ബിജെപിയെ താഴെയിറക്കാൻ കോണ്‍ഗ്രസുമായി ഒരു കാരണവശാലും സഹകരിക്കരുതെന്ന അഭിപ്രായമാണു ഈ നേതാക്കൾക്കുള്ളത്. ഇതിനിടെ കണ്ണമൂലയിൽനിന്നും സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച പാറ്റൂർ രാധാകൃഷ്ണനുമായി സിപിഎം നേതാക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ബിജെപിക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇന്നലെയും വ്യക്തമാക്കിയത്.
രാധാകൃഷ്ണൻ മേയർ സ്ഥാ നാർഥിയാകാൻ താൽപര്യപ്പെട്ടാൽ യുഡിഎഫും എൽഡിഎഫും പിന്തുണച്ചേയ്ക്കും.
District News
നെടുമങ്ങാട്: അരുവിക്കര കളത്തറ- നെടുമങ്ങാട് റോഡിൽ പൈപ്പ്ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴിയിൽ കെഎസ് ആർടിസി ബസ് താഴ്ന്നു. ഇന്നലെ ഉച്ചയോടെ കളത്തറയിലാണ് സംഭവം.
എതിരെവന്ന ഓട്ടോറിക്ഷയ്ക്ക് സൈഡ് നൽകാനായി ബസ് റോഡിന്റെ വശത്തേക്ക് ഒതുക്കിയപ്പോയിരുന്നു അപകടം നടന്നത്. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലേക്കു ബസിന്റെ ടയർ പുതയുകയായിരുന്നു. ബസ് കുഴിയിൽ താഴ്ന്നതോടെ ഈ ഭാഗത്തെ ഗതാഗതം തടസപ്പെട്ടു.
തുടർന്ന് നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് മെക്കാനിക് ഉൾപ്പെടെയുള്ള സംഘമെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബസ് കെട്ടിവലിച്ച് റോഡിലേക്ക് കയറ്റുകയായിരുന്നു. അശാസ്ത്രീയമായ കുഴിയെടുക്കൽ യാത്രക്കാർക്കു വലിയ ഭീഷണിയാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
District News
പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം
പൂവാർ: പൂവാർ തീരങ്ങളിൽ വിനോദ സഞ്ചാരത്തിനെത്തുന്നവരോട് മേഖലയിലെ ബോട്ട് ഡ്രൈവർമാർ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ പെരുകുന്നതായി ആക്ഷേപം. അടുത്ത കാലത്തായി നിരവധി സംഭവങ്ങൾ അരങ്ങേറിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നും പരാതി.
നെയ്യാറിൽ ബോട്ടുസവാരി നടത്താനും പൊഴിക്കര പൊഴിമുഖത്തിന്റെ സൗന്ദര്യം ആസ്വാദിക്കാനും ദിനംപ്രതി നിരവധി പേരാണെത്തുന്നത്. എന്നാൽ ബോട്ട് സവാരിക്കെത്തുന്നവരോട് ഡ്രൈവർമാരുടെ മോശം പെരുമാറ്റം പേരുദോഷത്തിനു വഴിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏഴുവയസുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂവാർ പോലീസ് ഒരാളെ പിടികൂടിയെങ്കിലും പരാതിക്കാരില്ലെന്നു പറഞ്ഞു വെറുതെവിട്ടു.
സാധാരണ ബോട്ടു ക്ലബിൽ സവാരിക്കെത്തുന്നവരുടെ പേര് വിവരങ്ങൾ എഴുതി വയ്ക്കുന്നതു പതിവാണെന്നു പറയപ്പെടുന്നു. ഈ വിവരങ്ങൾ ഉണ്ടായിരുന്നിട്ടും സംഭവത്തിൽ കേസെടുക്കുന്നതിൽ പൂവാർ പോലീസ് അലംഭാവം കാണിച്ചുവെന്നും ആക്ഷേപമുണ്ട്. ആറുമാസം മുമ്പ് മലയാളി പെൺകുട്ടിയെ ബോട്ട് ഡ്രൈവർ കയറി പിടിക്കാൻ ശ്രമിച്ച സംഭവം ക്ലബ് ഉടമകൾ ഒതുക്കി തീർത്തിരുന്നു. അന്യരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരെയും വെറുതേവിടുന്നില്ലെന്നും പരാതിയുണ്ട്. സഞ്ചാരികൾ അപ്പോൾ പ്രതികരിക്കുമെങ്കിലും കേസിന്റെ നൂലാമാലകളിൽപ്പെട്ടു സമയം കളയാൻ തയാറാക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത്.
പൂവാർ, കുളത്തൂർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മുപ്പത്തിലധികം ബോട്ട് ക്ലബുകളുണ്ടെങ്കിലും ഭൂരിഭാഗം ബോട്ട് ഡ്രൈവർമാരും ക്രിമിനൽ സ്വഭാവമുള്ളവരും നിരവധി പോലീസ് കേസുകളിൽ ഉൾപ്പെട്ടവരുമാണെന്നും ആക്ഷേ മുണ്ട്. ആറുമാസത്തിന് മുമ്പ് പൂവാറിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ബോട്ട് ഡ്രൈവർമാരുടെ പക്കൽനിന്നും ലഹരിവസ്തുക്കളും പിടിച്ചിരുന്നു.
രണ്ടാഴ്ചയ്ക്കിടെ പൂവാർ ബാറിൽ ബോട്ട് ഡ്രൈവർമാരും ഉച്ചക്കടയിൽ നിന്നെത്തിയ യുവാക്കളും തമ്മിൽ സംഘർഷം നടന്നിരന്നു. സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്തെങ്കിലും ഇരുക്കുട്ടരും സംഭവം ഒത്തുതീർപ്പിലെത്തി. വലപ്പോഴും പൂവാർ പോലീസ് ബോട്ട് ക്ലബുകളിൽ അടിയന്തിര പരിശോധന നടത്താൻ ഇറങ്ങുമെങ്കിലും തൊട്ടുമുമ്പുതന്നെ വിവരം ക്ലബുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ലഭിക്കും. ഇതോടെ പോലീസ് പരിശോധന പ്രഹസനമായി മാറുമെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
District News
മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിലെ സ്കൂളുകളിൽനിന്നും ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും, നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് പി ഷൺമുഖം അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങ് കാട്ടാക്കട നിയോജക മണ്ഡലം എംഎൽഎ എം.ആർ. ബൈജു ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നേമം ബ്ലോക്കിന്റെ അഭിമാനമായി മാറിയ നിരവധിയായ വിദ്യാർഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു.
നൂറു ശതമാനം വിജയം കൈവരിച്ചു മികച്ച നിലവാരം പുലർത്തിയ ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഹപുരാം ചടങ്ങിൽ മുഖ്യാതിഥിയായി.
പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദ, നേമം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയർമാൻ എ. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈ.ജെ. നിഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ആർ. സുനു, വി അനിൽ കുമാർ, എൽ. അനിത, ഇന്ദുലേഖ തുടങ്ങിയവർ പ്രസംഗിച്ചു.
District News
വിഴിഞ്ഞം: കലങ്ങിമറിയുന്ന കടലിൽ ബോട്ടിറക്കി തുടർച്ചയായി തെരച്ചിലിനൊടുവിലും ഡോ. ശ്രീജിത്ത് കാണാമാറയത്തു തന്നെ. കഴിഞ്ഞ ഏഴു ദിവസമായി തുടരുന്ന തെരച്ചിലും വിഫലമായതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് വിഴിഞ്ഞത്തെ സേനാ വിഭാഗങ്ങൾ.
വയനാട് പയ്യംപള്ളി വണ്ണിയൂർക്കാവ് നന്ദനത്തിൽ ഹോമിയോ ഡോക്ടറായ ശ്രീജിത്തിനായുള്ള തിരച്ചിലാണ് എങ്ങുമെത്താതെ തുടരുന്നത്. വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിന് സമീപത്തെ പാറക്കൂട്ടത്തിൽ നിന്ന് തിരയിൽപ്പെട്ട് കാണാതായ ശ്രീജിത്ത് എവിടെയെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും അധികൃതർക്കില്ല. ഉൾക്കടൽ വരെ കഴിഞ്ഞദിവസങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പാറക്കൂട്ടത്തിന്റെ അടിത്തട്ടിലോ, തുറമുഖത്തെ പുലിമുട്ടിലോ യുവാവ് കുടുങ്ങിക്കിടപ്പുണ്ടോ എന്നും അധികൃതർ സംശയിക്കുന്നു. ശക്തമായ കടൽക്ഷോഭമുള്ളതിനാൽ ദൂരെക്ക് ഒഴുകിപ്പോകാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.
പ്രകൃതിരമണീയമായ കടലും പാറക്കൂട്ടങ്ങളെയും ഇടിച്ച് മറിച്ച് കരയിലേക്ക് വരുന്ന തിരമാലകളുമെല്ലാം കാഴ്ചക്കാർക്ക് എന്നും ദൃശ്യവിരുന്നൊരുക്കുന്നെങ്കിലും ഇവിടെ പതിയിരിക്കുന്നത് വൻ അപകടമാണ്. വിഴിഞ്ഞത്തെ രണ്ടു തുറമുഖങ്ങളുടെ പുലിമുട്ടുകളിലും കോവളം ലൈറ്റ് ഹൗസിനു സമീപത്തെ പാറക്കൂട്ടങ്ങളിലും ഇടിച്ച് ചുഴറ്റിവരുന്ന ശക്തമായ തിരമാലകളാണ് സഞ്ചാരികളുടെ ജീവനു ഭീഷണിയാകുന്നത്.
കടൽത്തിരകളെ പശ്ചാത്തലമാക്കി സെൽഫിയെടുക്കാൻ പാകത്തിലുള്ള വിശാലമായ അടുക്ക് പാറകളിൽ ആവേശത്തോടെ കയറിക്കൂടിയവർക്ക് ഒടുവിൽ ദുഃഖത്തിനാണ് വഴി യൊരുങ്ങിയത്. തിരച്ചുഴിയും പാറക്കടിയിലെ ചെറിയ ഗുഹകളും മീൻപിടിത്തക്കാർക്കും ചിപ്പിത്തൊഴിലാളികൾക്കു പോലും പേടിസ്വപ്നമാണ്. വീണാലുടൻ പാറക്കടിയിലേക്കു വലിച്ചു കൊണ്ടുപോകുമെന്ന പേടിയിൽ വിഴിഞ്ഞത്തുകാർ ഇവിടെ ഇറങ്ങാറുമില്ല . എന്നാൽ അപകടക്കെണിയറിയാതെ ദൂരെ സ്ഥലങ്ങളിൽ നിന്ന് ഇവിടെ എത്തിയവരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും.
District News
നെടുമങ്ങാട് : യുഡിഎഫ് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട ബജറ്റ് വിഹിതം ഭീമമായി വെട്ടിക്കുറച്ചത് കടുത്ത പ്രതിസന്ധിയെന്ന് നെടുമങ്ങാട് നഗരസഭ. കാൽനൂറ്റാണ്ടായി സംസ്ഥാന സർക്കാർ 30 ശതമാനം തുക വാർഷിക പദ്ധതി രൂപീകരണത്തിന് നീക്കിവക്കാറുണ്ട്. ഇത്തവണ നഗരസഭകൾക്കു നൽകുന്ന പ്ലാൻഫണ്ട്(ജനറൽ) ഇനത്തിൽ ഭീമമായ കുറവാണ്. നഗരസഭയെ ഇത് കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിടും. അടിയന്തരമായി ഇതിനു പരിഹാരമുണ്ടാക്കണമെന്ന് നഗരസഭാ ചെയർമാൻ ആർ.ജയദേവൻ അഭ്യർഥിച്ചു.
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ(2026–-27) 7,73,56000 രൂപയാണ് പ്ലാൻഫണ്ട് ജനറൽ ഇനത്തിൽ നെടുമങ്ങാട് നഗരസഭയ്ക്കുവേണ്ടി നീക്കിവച്ചത്. അതാണ് യുഡിഎഫ് സർക്കാർ 2,30,6100ആക്കി കുറച്ചത്.
നഗരസഭയുടെ പ്രവർത്തനങ്ങളെ ഇത് പ്രതിസന്ധിയിലാക്കും. 2025-26 വർഷത്തിൽ എൽഡിഎഫ് സർക്കാർ പ്ലാൻഫണ്ട് ഇനത്തിൽ അനുവദിച്ച 77356000 രൂപ വകയിരുത്തി നെടുമങ്ങാട് നഗരസഭ പദ്ധതികൾ രൂപീകരിച്ച് വളരെ നേരത്തേ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതുമാണ്.
2026-27 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്ലാൻഫണ്ട് വിഹിത പ്രകാരമുള്ള വിപുലമായ രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ പോലും അവതാളത്തിലാകുന്ന നിലയാണ്.
75 ലക്ഷം രൂപയാണ് അതിനുവേണ്ടത്. ഒഴിച്ചു കൂടാനാകാത്ത വിവിധ ലൈവ് പ്രോജക്ടുകൾക്കുള്ള വലിയ തുകകൾക്ക് പുറമെ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്കുള്ള ധനസഹായത്തിന് 500000 രൂപയും കോക്ലിയാർ ഇംപ്ലാന്റേഷന് 100000 രൂപയും എംഎംആർ വാക്സിനേഷന് 50000 രൂപയും വേണം.
ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾ, ഭവനനിർമാണ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്കോളർഷിപ്പുകൾ, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങി പലമേഖലകളിലെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാകും.
2025-26 സാമ്പത്തിക വർഷത്തിലെ ചില പ്രവൃത്തികളെ സ്പിൽ ഓവറാക്കി തുക നൽകുന്നതിനുപോലും കഴിയാത്ത നിലയാണെന്നും നഗരസഭാ ചെയർമാൻ ആർ.ജയദേവൻ അഭിപ്രായപ്പെട്ടു.